കോട്ടയം (Kottayam) മുട്ടമ്പലത്ത് (Muttambalam) കാറിലെത്തിയ യുവാവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി (Suicide). പള്ളിക്കത്തോട് ആനിക്കാട് വെസ്റ്റ് മുകളേൽ ത്രയീശം വീട്ടിൽ ഹരികൃഷ്ണൻ പത്മനാഭൻ (37) (Harikrishnan Padmanabhan) ആണ് മരിച്ചത്. രാവിലെ ജോലി സ്ഥലത്തേക്ക് പോകുംവഴി മുട്ടമ്പലം റെയിൽവെ ക്രോസിന് സമീപത്തായിരുന്നു സംഭവമെന്ന് പൊലീസ് പറഞ്ഞു.
രാവിലെ 10 മണിയോടെ റെയിൽവേ ഗേറ്റിന്റെ ഭാഗത്ത് കാറിലെത്തിയ ഹരികൃഷ്ണൻ വാഹനം നിർത്തി പുറത്തിറങ്ങി. ഫോൺ വിളിച്ചുകൊണ്ടു റെയിൽവേ ട്രാക്കിലേക്ക് നടന്നു. ട്രെയിൻ വന്നപ്പോൾ മുന്നിലേക്ക് ചാടുകയായിരുന്നെന്നും ദൃക്സാക്ഷികൾ പറഞ്ഞു. കോട്ടയത്ത് ഇരുചക്ര വാഹന ഷോറൂമിൽ ജനറൽ മാനേജറായിരുന്നു. ലക്ഷ്മി വർമയാണ് ഭാര്യ. രണ്ടു മക്കളാണ് ഇവർക്കുള്ളത്.
മലപ്പുറം കോട്ടക്കലിൽ 30കാരനായ യുവാവിനെ ഭാര്യ വീട്ടുകാർ ക്രൂരമായി മർദിച്ചതായി പരാതി. മർദ്ദനത്തിൽ പരുക്കേറ്റ കോട്ടക്കൽ സ്വദേശി അബ്ദുൾ അസീബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവാഹ മോചനം നൽകണം എന്ന് ആവശ്യപ്പെട്ട് ആയിരുന്നു മർദ്ദനമെന്ന് അസീബ് പറഞ്ഞു.
നാല് മാസം മുൻപ് ആണ് അസീബ് ഫാത്തിമ ഷാഹിമയെ വിവാഹം കഴിച്ചത്. ഭാര്യയുമായി ഉണ്ടായ പിണക്കം ഭാര്യ വീട്ടുകാർ ഗൗരവമായി തന്നെ എടുത്തു. മൂന്ന് പേർ അടങ്ങിയ സംഘം അസീബ് ജോലി ചെയ്യുകയായിരുന്ന സ്വകാര്യ സ്ഥാപനത്തിൽ എത്തുകയും അവിടെ വെച്ച് മർദ്ദിക്കുകയും തുടർന്ന് വാഹനത്തിൽ ബലമായി കയറ്റി കൊണ്ട് പോവുകയും, ഭാര്യയുടെ വീട്ടിലെത്തിച്ച ശേഷം വീണ്ടും മർദ്ദിക്കുകയായിരുന്നു. മുത്തലാഖ് ചൊല്ലി ബന്ധം ഒഴിയണം എന്ന് ആവശ്യപ്പെട്ട് ആയിരുന്നു മർദ്ദനം എന്ന് അസീബ് പറയുന്നു.
” ഞാൻ എന്റെ ഓഫീസിൽ ഇരിക്കുക ആയിരുന്നു. ഭാര്യയുടെ ബന്ധുക്കൾ വന്ന് എന്നെ ആക്രമിക്കുക ആയിരുന്നു. മൂന്ന് പേരായിരുന്നു അവർ. അവരുടെ കയ്യിൽ വടിവാളും ഇരുമ്പ് വടിയും മറ്റ് മാരക ആയുധങ്ങളും ഉണ്ടായിരുന്നു.പിന്നീട് എന്നെ ബലമായി വണ്ടിയിൽ കയറ്റി വീട്ടിൽ കൊണ്ട് പോയി മർദിച്ചു. അവിടെ കൂടുതൽ ആളുകൾ ഉണ്ടായിരുന്നു. ഭാര്യയെ മുത്തലാഖ് ചൊല്ലണം എന്ന് പറഞ്ഞാണ് അടിച്ചത്.” – അസീബ് പറഞ്ഞു.
“ഞങ്ങളുടേത് പ്രണയ വിവാഹം ഒന്നും അല്ല. എന്താണ് ഇത്ര പ്രശ്നം ഉണ്ടാകാൻ കാരണം ആയത് എന്ന് അറിയില്ല. അവൾ ഇപ്പൊൾ അവരുടെ കൂടെ ആണ്. എൻ്റെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തിയാണ് വിവാഹം ഒഴിയണം എന്ന് പറഞ്ഞത്. ” – ആശുപത്രിയിൽ കഴിയുന്ന അസീബ് പറഞ്ഞു.
മർദ്ദനത്തിൽ ഇയാളുടെ മുഖത്തും ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിലും പരിക്ക് ഏറ്റിട്ടുണ്ട്. മൂക്കിന്റെ പാലം തകർന്നിട്ടുണ്ട്. ജനനേന്ദ്രിയത്തിൽ വരെ മർദ്ദനം ഏൽപ്പിച്ചു എന്നാണ് അസീബ് പറയുന്നത്. ഇയാളുടെ സുഹൃത്തുക്കൾ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയാണ് അസീബിനെ മോചിപ്പിച്ചതും ആശുപത്രിയിൽ ആക്കിയതും. അസീബിന്റെ പരാതിയിൽ ആറ് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കസ്റ്റഡിയിലായ ചങ്കുവെട്ടി സ്വദേശികളായ മജീദ്, ഷഫീഖ്, ജലീൽ എന്നിവർ ഇയാളുടെ ഭാര്യയുടെ കുടുംബാംഗങ്ങൾ ആണ്. കേസിൽ കൂടുതൽ പേരെ പിടികൂടാൻ ഉണ്ടെന്ന് കോട്ടക്കൽ പോലീസ് പറഞ്ഞു.