കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ സന്ദേശ്ഖാലിയില്‍ നടന്ന അതിക്രമങ്ങളില്‍ മുഖ്യപ്രതിയായ തൃണമൂല്‍ നേതാവ് ശൈഖ് ഷാജഹാനെ അറസ്റ്റ് ചെയ്യണമെന്ന് കല്‍ക്കട്ട ഹൈക്കോടതി.
പ്രതിയുടെ അറസ്റ്റിനും മറ്റുനടപടികള്‍ക്കും സ്റ്റേയില്ല. എഫ്.ഐ.ആറില്‍ ശൈഖ് ഷാജഹാന്റെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ തീർച്ചയായും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും കോടതി വ്യക്തമാക്കി.
സന്ദേശ്ഖാലി അതിക്രമങ്ങളുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. അഭിഷേക് ബാനർജി കഴിഞ്ഞദിവസം വിവാദപരമായ പ്രസ്താവന നടത്തിയിരുന്നു. കോടതി പോലീസിന്റെ കൈകള്‍ കെട്ടിയിട്ടതിനാല്‍ ബംഗാള്‍ സർക്കാരിന് ഷാജഹാനെ അറസ്റ്റ് ചെയ്യാൻ കഴിയുന്നില്ലെന്നായിരുന്നു തൃണമൂല്‍ എം.പി. കഴിഞ്ഞദിവസം പറഞ്ഞത്. ഇത് വലിയവിവാദമായതോടെയാണ് കല്‍ക്കട്ട ഹൈക്കോടതി അറസ്റ്റ് സംബന്ധിച്ച് വ്യക്തത നല്‍കിയത്. പ്രതിയെ കണ്ടെത്താൻ കഴിയാത്തതിനാല്‍ ഇതുസംബന്ധിച്ച് നോട്ടീസ് പുറത്തിറക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.
സന്ദേശ്ഖാലിയിലെ തൃണമൂല്‍ നേതാവായ ശൈഖ് ഷാജഹാനും കൂട്ടാളികള്‍ക്കും എതിരേ ഗുരുതരമായ പരാതികളാണുണ്ടായിരുന്നത്. സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചെന്നും ഭൂമി കൈയേറിയെന്നും ഷാജഹാനെതിരേ പരാതിയുണ്ട്. സംഭവത്തില്‍ ഷാജഹാന്റെ കൂട്ടാളിയും പ്രാദേശിക തൃണമൂല്‍ നേതാവുമായ അജിത് മെയ്തിയെ തിങ്കളാഴ്ച രാവിലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പാർട്ടി പദവികളില്‍നിന്ന് അജിതിനെ നീക്കംചെയ്തതിന് പിന്നാലെയായിരുന്നു പോലീസ് നടപടി. ഇതിനുപിന്നാലെയാണ് ഷാജഹാന്റെ അറസ്റ്റ് സംബന്ധിച്ചും ഹൈക്കോടതി വ്യക്തത നല്‍കിയത്.