ജറൂസലം: യേശുക്രിസ്തുവിനെ കുരിശിലേറ്റുകയും അടക്കം ചെയ്യുകയും ചെയ്തുവെന്ന് വിശ്വസിക്കുന്ന ജറൂസലമിലെ വിശുദ്ധ ദേവാലയത്തിലെ ഈസ്റ്റർ ആഘോഷത്തില്‍ ഫലസ്തീനി ക്രിസ്ത്യാനികള്‍ക്ക് ഇസ്രായേല്‍ വിലക്കേർപ്പെടുത്തി.
ലോകമെമ്ബാടുമുള്ള ക്രിസ്ത്യാനികള്‍ ഈസ്റ്റർ ആഘോഷിക്കാൻ തയ്യാറെടുക്കുമ്ബോള്‍, ക്രിസ്തുമതം ഉയിരെടുത്ത ജറൂസലമില്‍ വിശ്വാസികള്‍ നേരിടുന്ന വിലക്ക് ചർച്ചയാവുകയാണ്.
ഫലസ്തീനി വംശജരായ ക്രിസ്ത്യാനികളാണ് പഴയ നഗരത്തില്‍ പ്രവേശിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ നേരിടുന്നത്. അതേസമയം, അധിനിവേശ വെസ്റ്റ് ബാങ്കില്‍ നിന്നുള്ള 200 ക്രൈസ്‍തവ നേതാക്കള്‍ക്ക് മാത്രം പ്രദേശത്തേക്ക് പ്രവേശിക്കാൻ അനുമതി നല്‍കിയിട്ടുണ്ട്. സഭാംഗങ്ങള്‍ക്ക് ചടങ്ങുകളില്‍ പങ്കെടുക്കാൻ അനുമതിയില്ലെന്ന് അല്‍ ജസീറ റിപ്പോർട്ട് ചെയ്തു.
ദുഃഖവെള്ളിയാഴ്ചയായ ഇന്ന് പതിവില്‍നിന്ന് വ്യത്യസ്തമായി ചുരുക്കം വിശ്വാസികള്‍ മാത്രമാണ് ചർച്ച് ഓഫ് ഹോളി സെപല്‍ച്ചർ കേന്ദ്രീകരിച്ച് നടന്ന ‘കുരിശിന്റെ വഴിയില്‍’ ചടങ്ങില്‍ പങ്കെടുത്തത്. ഇരുണ്ട ദിവസങ്ങളാണിതെന്ന് ക്രൈസ്തവ പുരോഹിതൻ മുൻതർ ഐസക്ക് പറഞ്ഞു. ‘”ജറുസലം ഞങ്ങള്‍ക്ക് ഏറെ പ്രധാനപ്പെട്ട ആരാധനാലയമാണ്. പ്രത്യേകിച്ച് ഈസ്റ്റർ നാളുകളില്‍ ഹോളി സെപല്‍ച്ചർ പള്ളിയില്‍ പ്രാർത്ഥിക്കുന്നത് ഞങ്ങള്‍ ശീലമാക്കിയിരുന്നു. ഇവിടെ നിന്ന് 20 മിനിറ്റ് മാത്രം സഞ്ചരിച്ചാല്‍ എത്താവുന്ന ബെത്‌ലഹേമില്‍ പോലും ഞങ്ങള്‍ക്ക് പ്രവേശനമില്ല. ഈ വർഷം ഇസ്രായേല്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്’ -അദ്ദേഹം അല്‍ജസീറയോട് പറഞ്ഞു.