ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകളെ തടയാൻ ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രവർത്തനം ശക്തിപ്പെടുത്തുമെന്ന് ഹൂതികള്‍.
ചെങ്കടല്‍ വഴിയും ദക്ഷിണാഫ്രിക്കയിലെ കേപ് ഓഫ് ഗുഡ് ഹോപ്പ് വഴിയും ഇസ്രായേല്‍ ബന്ധമുള്ള കപ്പലുകള്‍ സഞ്ചരിക്കുന്നത് അവസാനിപ്പിക്കുമെന്ന് ഹൂതി നേതാവ് സയ്യിദ് അബ്ദുല്‍ മാലിക് അല്‍ ഹൂതി മുന്നറിയിപ്പ് നല്‍കി.
ഫലസ്തീൻ ജനതക്കുള്ള തങ്ങളുടെ പിന്തുണ ഇനിയും തുടരും. നവംബർ മുതല്‍ ഇസ്രായേല്‍, അമേരിക്ക, യു.കെ എന്നിവയുമായി ബന്ധമുള്ള 102 കപ്പലുകളാണ് ലക്ഷ്യമിട്ടത്. രണ്ട് ദിവസം കൂടുമ്ബോള്‍ ശരാശരി ഒരു കപ്പലെങ്കിലും ആക്രമണത്തിനിരയാകുന്നു. അറബിക്കടലിലെയും ചെങ്കടലിലെയും കപ്പല്‍ പാതകള്‍ സംരക്ഷിക്കാൻ ആരംഭിച്ച അമേരിക്കൻ-ബ്രിട്ടീഷ് ദൗത്യം പരാജയപ്പെട്ടുവെന്നും അബ്ദുല്‍ മാലിക് അല്‍ ഹൂതി പറഞ്ഞു.
ഹൂതികളുടെ ആക്രമണം കാരണം ഇസ്രായേലില്‍ നിന്നുള്ള കയറ്റുമതിയില്‍ 22 ശതമാനവും ഇറക്കുമതിയില്‍ 40 ശതമാനവും കുറവുണ്ടായി. ഇസ്രായേലിലെ എയ്ലാത്ത് തുറമുഖം മാർച്ച് 21ന് അടച്ചുപൂട്ടി. 80 ശതമാനം അമേരിക്കൻ കപ്പലുകള്‍ക്കും ചെങ്കടല്‍ ഉപേക്ഷിക്കേണ്ടി വന്നു.
ഇന്ത്യൻ മഹാസമുദ്രത്തില്‍ തങ്ങളുടെ പ്രവർത്തനങ്ങള്‍ വിപുലീകരിക്കാനും ശക്തിപ്പെടുത്താനുമാണ് ശ്രമിക്കുന്നത്. ഇത് ആഗോള സമ്ബദ് വ്യവസ്ഥയെ കാര്യമായി ബാധിക്കും. ഷിപ്പിങ് ചെലവും ഇൻഷുറൻസ് തുകയും വർധിക്കും. ചരക്കുകള്‍ക്കും വിലക്കയറ്റമുണ്ടാകും. ദൈർഘ്യമേറിയ പാതകള്‍ സ്വീകരിക്കാൻ അമേരിക്കൻ കപ്പലുകള്‍ നിർബന്ധിതരാവുകയും ചെയ്യും. നിലവില്‍ പല അമേരിക്കൻ ഷിപ്പിങ് കമ്ബനികള്‍ക്കും ഇൻഷുറൻസ് തുകയായി ഏകദേശം 50 മില്യണ്‍ ഡോളർ ചെലവ് വരുന്നുണ്ട്. ഇത് വലിയ വെല്ലുവിളിയാണ് അവർക്ക് മുന്നില്‍ സൃഷ്ടിക്കുന്നതെന്നും അബ്ദുല്‍ മാലിക് അല്‍ ഹൂതി വ്യക്തമാക്കി.
യുദ്ധം 200 ദിവസം പിന്നിട്ടിട്ടും ഗസ്സയില്‍ നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണങ്ങള്‍ തുടരുകയാണ്. ഇത് ഫലസ്തീൻ പോരാളികളുടെ യോജിപ്പിന്റെയും അവരുടെ പ്രവർത്തനങ്ങളുടെ ഫലപ്രാപ്തിയുടെയും വ്യക്തമായ തെളിവാണ്. വലിയ നാശനഷ്ടമാണ് ഇസ്രായേലില്‍ സംഭവിച്ചത്. നിരവധി പേരുടെ ജീവൻ നഷ്ടമായി. ഇത് ഇസ്രായേലിന്റെയും അവരുടെ പങ്കാളിയായ അമേരിക്കയുടെയും പരാജയമാണ്. സയണിസ്റ്റ് കുടിയേറ്റക്കാരില്‍ പകുതി പേരും ഇസ്രായേല്‍ വിട്ടുപോകാൻ ചിന്തിക്കുകയാണ്. അവരില്‍ അസ്തിത്വ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു. തങ്ങള്‍ വെറും അധിനിവേശക്കാരും ഭൂമി തട്ടിയെടുക്കുന്നവരുമാണെന്ന ചിന്ത അവരില്‍ വളരുകയാണെന്നും അബ്ദുല്‍ മാലിക് അല്‍ ഹൂതി കൂട്ടിച്ചേർത്തു.
ലെബനാനില്‍ നിന്നുള്ള ഹിസ്ബുല്ലയുടെ പ്രവർത്തനത്തെയും അദ്ദേഹം പ്രകീർത്തിച്ചു. ഹിസ്ബുല്ല കൃത്യവും ലക്ഷ്യബോധത്തോടെയും ഇസ്രായേലെന്ന ശത്രുവിൻമേല്‍ സമ്മർദം ചെലുത്തുകയാണ്. ഹിസ്ബുല്ലയെ എങ്ങനെ നേരിടണമെന്ന് അറിയാതെ കുഴങ്ങുകയാണ് ഇസ്രായേല്‍. വടക്കൻ അധിനിവേശ ഇസ്രായേലില്‍ ലക്ഷക്കണക്കിന് പേർ താമസിക്കാൻ ഭയപ്പെടുന്നു. ഫലസ്തീൻ ജനതയെ പിന്തുണക്കുന്ന ഹിസ്ബുല്ലയുടെ മഹത്തായ പ്രവർത്തനങ്ങളെ തടയാൻ ഇസ്രായേലിന് സാധിക്കുന്നില്ല.
ഫലസ്തീൻ ജനതയെ പിന്തുണക്കുന്ന പ്രസ്ഥാനങ്ങളും പ്രവർത്തനങ്ങളും ലോകമെമ്ബാടും വർധിക്കുകയാണ്. അമേരിക്കയില്‍ പ്രതിഷേധവുമായി തെരുവിലറങ്ങുന്നവരെ അതിതീവ്രമായിട്ടാണ് സർക്കാർ നേരിടുന്നത്. അമേരിക്കൻ സർവകലാശാലകളിലെ പ്രതിഷേധങ്ങളോടുള്ള സർക്കാർ നടപടി ഒരിക്കലും അംഗീകരിക്കാനാവില്ല. എല്ലാ നിയമങ്ങളും അവിടെ ലംഘിക്കപ്പെടുന്നു. അമേരിക്ക അവരുടെ ജനാധിപത്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും കുറിച്ച് ഏറെ പുകഴ്ത്തുന്നവരാണ്. എന്നാല്‍, ഇപ്പോള്‍ അവർ നിയമങ്ങളെയോ ഭരണഘടനയെയോ മാനിക്കുന്നില്ല. ഗസ്സയിലെ കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കാൻ അമേരിക്കകത്ത് നിന്ന് ഉയരുന്ന ശബ്ദങ്ങള്‍ സഹിഷ്ണുതയോടെ കേള്‍ക്കാൻ വാഷിങ്ടണിന് സാധിക്കുന്നില്ലെന്നും അബ്ദുല്‍ മാലിക് അല്‍ ഹൂതി പറഞ്ഞു.