ലക്നൗ: രാമനവമി ദിനത്തില്‍ അയോദ്ധ്യാ രാമക്ഷേത്രത്തില്‍ രാംലല്ലയുടെ സൂര്യാഭിഷേകം നടക്കും. ഉച്ചയ്‌ക്ക് 12.16 നാണ് സൂര്യാഭിഷേകം നടക്കുക.
അഞ്ച് മിനിട്ട് നേരം രാംലല്ലയുടെ നെറ്റിയില്‍ സൂര്യരശ്മികള്‍ പതിക്കുമെന്ന് രാമക്ഷേത്രത്തിന്റെ നിർമ്മാണ സമിതി ചെയർമാൻ നൃപേന്ദ്ര മിശ്ര അറിയിച്ചു. പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷം ആദ്യമായാണ് അയോദ്ധ്യാ രാമക്ഷേത്രത്തില്‍ രാമനവമി ആഘോഷം നടക്കുന്നത്.
സൂര്യാഭിഷേകത്തിനായി ആവശ്യമായ സാങ്കേതിക ക്രമീകരണങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. ശാസ്ത്രകാരൻമാർ ഇത് ചിത്രീകരിക്കാനായി തയ്യാറെടുക്കുകയാണെന്നും നൃപേന്ദ്ര മിശ്ര പറഞ്ഞു. ഡിസംബറോടെ ക്ഷേത്രത്തിന്റെ ശേഷിക്കുന്ന ജോലികളും പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
രാമനവമി ദിനത്തില്‍ ഭക്തരുടെ സൗകര്യാർത്ഥം രാത്രി 11 വരെ ദർശനം ലഭ്യമാകുമെന്ന് ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ജനറല്‍ സെക്രട്ടറി ചമ്ബത് റായി അറിയിച്ചു. രാമനവമി ദിനത്തില്‍ രാവിലെ 3.30ന് ക്ഷേത്ര ചടങ്ങുകള്‍ ആരംഭിക്കും. തുടർന്ന് അഭിഷേകവും 5 മണിക്ക് ശൃംഗാർ ആരതിയും നടക്കും. രാംലല്ലയുടെ ദർശനവും മറ്റ് ആരാധനാ ചടങ്ങുകളും പതിവുപോലെ നടക്കും. ഭഗവാന് നേദ്യം അർപ്പിക്കുന്ന സമയത്ത് ഭക്തർക്ക് ദർശനം നടത്താനാകില്ല. ദർശനം രാത്രി 11 വരെ തുടരും. ശേഷം ശയന ആരതി നടക്കും. രാമനവമി നാളില്‍ ശയന ആരതിക്ക് ശേഷം ക്ഷേത്ര സന്നിധിയില്‍ പ്രസാദം ലഭിക്കുമെന്നും സംഘാടകർ അറിയിച്ചു.
സന്ദർശകർ അവരുടെ മൊബൈല്‍ ഫോണുകള്‍, ചെരിപ്പുകള്‍, ബാഗുകള്‍ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും സുരക്ഷിതമായി സൂക്ഷിക്കണം. ഇന്ന് മുതല്‍ 19-ാം തീയതിവരെ സുഗം ദർശൻ പാസ്, വിഐപി ദർശൻ പാസ്, മംഗള ആരതി പാസ്, ശൃംഗാർ ആരതി പാസ്, ശയൻ ആരതി പാസ് എന്നിവ അനുവദിക്കില്ലെന്നും സംഘാടകർ അറിയിച്ചു.
സുഗ്രീവ് കോട്ടയ്‌ക്ക് സമീപത്തുള്ള ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിന് അടുത്തായുള്ള ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്രത്തിന്റെ യാത്രാ സേവാകേന്ദ്രത്തില്‍ നിന്ന് ഭക്തർക്ക് ആവശ്യമായ സേവനങ്ങള്‍ ലഭ്യമാണ്. രാമനവമി ദിനത്തില്‍ ക്ഷേത്രത്തില്‍ നടക്കുന്ന പരിപാടികളുടെ തത്സമയ സംപ്രേഷണവും ഉണ്ടായിരിക്കും. അയോദ്ധ്യാ മുൻസിപ്പല്‍ കോർപ്പറേഷൻ പരിധിയിലെ സ്ഥലങ്ങളില്‍ എല്‍ഇഡി സ്‌ക്രീനുകള്‍ സ്ഥാപിച്ചാണ് പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്നത്. ശ്രീരാമ ക്ഷേത്ര ട്രസ്റ്റിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും പരിപാടികളുടെ തത്സമയ സംപ്രേഷണം ഉണ്ടാകും.