തൃശൂർ: സംഘ്പരിവാറിനെ എതിർക്കുന്ന എല്‍.ഡി.എഫ് ആണ് തെരഞ്ഞെടുപ്പില്‍ ജയിക്കേണ്ടത് അതോ മൃദുസമീപനമെടുക്കുന്ന യു.ഡി.എഫ് ജയിക്കണോ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കേരള വിരുദ്ധ നിലപാടെടുക്കുന്ന യു.ഡി.എഫിന് വോട്ടർമാർ കനത്ത ശിക്ഷ നല്‍കും. എല്‍.ഡി.എഫ് മികച്ച വിജയം നേടുമെന്നും ബി.ജെ.പി മുന്നണി മൂന്നാമതാകുമെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തെ തകർക്കുക എന്ന നിലപാടിന്‍റെ ഭാഗം തന്നെയാണ് കേരളത്തിലെ സഹകരണ മേഖലയോടുള്ള ബി.ജെ.പിയുടെ നിലപാട്. കടുത്ത വിരോധപരമായ സമീപനമാണ് കേരളത്തോട് ബി.ജെ.പി സ്വീകരിച്ചുവരുന്നത്. നോട്ട് നിരോധകാലത്ത് കേരളത്തിലെ സഹകരണ മേഖലയെ വേട്ടയാടാനുള്ള ശ്രമമാണ് നടന്നത്. ഏതെങ്കിലും ഒരു സംഭവം നടന്നതിന്‍റെ പേരില്‍ കേരളത്തിന്‍റെ സഹകരണ മേഖലയെ ആകെ അപകീർത്തിപ്പെടുത്താനോ ഇല്ലാതാക്കാനോ ഉള്ള പ്രവർത്തനമല്ല നടത്തേണ്ടത്. കുറ്റം ചെയ്തവർക്കെതിരെ അർഹമായ ശിക്ഷ ലഭിക്കത്തക്ക നടപടികള്‍ സ്വീകരിക്കും. അതില്‍ ഒരു വിട്ടുവീഴ്ചയും ഇല്ല. കരുവന്നൂരിന്‍റെ കാര്യത്തിലും ഇതേ സമീപനമാണ് സർക്കാർ സ്വീകരിച്ചത്.
സ്ഥിരം തൊഴില്‍ സ്വപ്നം പോലുമല്ലാതാകുന്ന അവസ്ഥയിലാണ് രാജ്യം. പത്ത് വർഷത്തെ പ്രോഗസ് കാർഡ് വെച്ച് വോട്ട് ചോദിക്കാൻ ബി.ജെ.പിക്ക് ധൈര്യമുണ്ടോ?അഞ്ച് വർഷത്തിനിടെ 10 ലക്ഷം കോടിയോളം രൂപയുടെ കോർപറേറ്റ് ലോണുകളാണ് പൊതുമേഖല ബാങ്കുകള്‍ എഴുതിത്തള്ളിയത്. പൗരത്വ ഭേദഗതി നിയമം കേമത്തമായി പറയുകയും ഏകസിവില്‍ കോഡ് അടക്കമുള്ള അജണ്ട മുൻ നിർത്തി രാജ്യത്ത് ധ്രുവീകരണത്തിന് വഴിമരുന്നിടുകയും ചെയ്യുന്ന ബി.ജെ.പി പ്രകടന പത്രികയുടെ ജനകീയ വിചാരണയാണ് ഈ തെരഞ്ഞെടുപ്പില്‍ നടക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന് സുപ്രീംകോടതിയില്‍നിന്ന് തിരിച്ചടി കിട്ടി എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. സംസ്ഥാനങ്ങള്‍ക്കെതിരെ കേന്ദ്രം ചെലുത്തുന്ന നിയന്ത്രണാധികാരങ്ങള്‍ വിശദമായി പരിഗണിക്കണമെന്ന കേരളത്തിന്‍റെ ആവശ്യം പൂർണമായി സുപ്രീംകോടതി അംഗീകരിക്കുകയാണ് ചെയ്തത്. അങ്ങിനെയൊരു വിധി എങ്ങിനെയാണ് തിരിച്ചടിയായി എന്ന് പറയുന്നത് -അദ്ദേഹം ചോദിച്ചു.