പത്തനംതിട്ട: സ്വന്തം വിവാഹത്തിന് മദ്യപിച്ചെത്തി പ്രശ്‌നമുണ്ടാക്കിയ യുവാവിനെ വിവാഹ വേഷത്തില്‍ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പത്തനംതിട്ട കോഴഞ്ചേരിയിലെ തടിയൂരിലാണ് സംഭവം. വധു പിന്മാറിയതോടെ വിവാഹവും മുടങ്ങി.
വിവാഹ ചടങ്ങുകള്‍ക്കായി പള്ളിമുറ്റത്തെത്തിയ വരൻ പാടുപെട്ടാണ് കാറില്‍ നിന്നിറങ്ങിയത്. പുറത്തിറങ്ങിയതോടെ വിഷയം കൂടുതല്‍ വഷളായി. വിവാഹത്തിന് കാർമികത്വം വഹിക്കാൻ എത്തിയ വൈദികനോട് പോലും ഇയാള്‍ വളരെ മോശമായി സംസാരിച്ചു. ഇതോടെ വധുവിന്റെ വീട്ടുകാരുടെ മനസുമാറി.
വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴും വരൻ പ്രശ്‌നമുണ്ടാക്കുകയായിരുന്നു. ഇതോടെ, മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയെന്ന വകുപ്പ് ചുമത്തി പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. വൈദ്യപരിശോധനയിലും വരൻ മദ്യപിച്ചിരുന്നതായി തെളിഞ്ഞു.
വിദേശത്തായിരുന്ന യുവാവ് വിവാഹത്തിനായിരുന്നു നാട്ടിലെത്തിയത്. ഇയാള്‍ രാവിലെ മുതല്‍ മദ്യപാനം തുടങ്ങിയിരുന്നതായി ബന്ധുക്കളില്‍ ചിലർ പറഞ്ഞു. ഒടുവില്‍ വധുവിന്റെ വീട്ടുകാർക്ക് ആറ് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന ധാരണയിലാണ് ഇരുകൂട്ടരും പിരിഞ്ഞത്.
വ്യത്യസ്‌തമായ കാരണങ്ങളാല്‍ വിവാഹം മുടങ്ങിപ്പോയി എന്ന നിരവധി വാർത്തകള്‍ ഇതിന് മുമ്ബ് പുറത്തുവന്നിട്ടുണ്ട്. അത്തരത്തില്‍ ഒന്നാണ് അടുത്തിടെ ഹൈദരാബാദില്‍ നടന്നത്. വിവാഹനിശ്ചയത്തിന് വധുവിന്റെ വീട്ടുകാർ മട്ടണ്‍ വിഭവം വിളമ്ബിയില്ലെന്ന് ആരോപിച്ചായിരുന്നു ആ വിവാഹം മുടങ്ങിയത്. ഇക്കഴിഞ്ഞ നവംബറിലായിരുന്നു നിസാമാബാദ് സ്വദേശിനിയായ യുവതിയുടെയും ജഗ്തിയാല്‍ സ്വദേശിയായ യുവാവിന്റെയും വിവാഹ നിശ്ചയം. വധുവിന്റെ വീട്ടില്‍ വച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്.
വിവാഹ നിശ്ചയത്തിന് വധുവിന്റെ വീട്ടുകാർ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും വരന്റെ ബന്ധുക്കള്‍ക്കുമായി മാംസാഹാരത്തിന്റെ വിരുന്ന് ഒരുക്കിയിരുന്നു. എന്നാല്‍ അതില്‍ മട്ടൻ വിഭവം വിളമ്ബിയില്ല എന്നാരോപിച്ച് വരന്റെ കുടുംബം പ്രശ്നമുണ്ടാക്കി. മട്ടൻ വിഭവം തയ്യാറാക്കിയിട്ടില്ലെന്ന് വധുവിന്റെ വീട്ടുകാർ പറഞ്ഞതോടെ രംഗം കൂടുതല്‍ വഷളായി. തുടർന്ന് പൊലീസ് സ്ഥലത്തെത്തി.
പ്രശ്നം പരിഹരിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും വധുവിന്റെ കുടുംബം തങ്ങളെ അപമാനിച്ചെന്ന കാര്യത്തില്‍ വരന്റെ വീട്ടുകാർ ഉറച്ചുനിന്നു. തങ്ങള്‍ ആവശ്യപ്പെട്ടിട്ടും മട്ടൻ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയില്ലെന്ന് വരന്റെ കുടുംബം പറഞ്ഞു. തുടർന്ന് വരന്റെ വീട്ടുകാർ വിവാഹം വേണ്ടെന്നുവയ്ക്കുകയായിരുന്നു.