ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് 23 ഇനം നായകളുടെ ഇറക്കുമതിയും വില്‍പനയും നിരോധിച്ചുള്ള കേന്ദ്രസർക്കാർ ഉത്തരവ് റദ്ദാക്കി ഡല്‍ഹി ഹൈക്കോടതി.
ഡല്‍ഹി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹൻറെ അധ്യക്ഷതയിലുള്ള ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് റദ്ദാക്കിയത്. കൂടിയാലോചനകള്‍ നടത്താതെയാണ് കേന്ദ്രം ഉത്തരവ് പുറപ്പെടുവിച്ചതെന്ന് വ്യക്തമാക്കിയാണ് നടപടി. നായ ഉടമകളുടെയും അഭിപ്രായം അറിയാൻ കേന്ദ്രത്തിന് സാധിക്കില്ലെന്നും ബദലായി മാധ്യമങ്ങളിലൂടെയും ഔദ്യോഗിക വെബ് സൈറ്റിലൂടെയും അഭിപ്രായം തേടാമായിരുന്നുവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പിറ്റ്ബുള്‍ ടെറിയർ, അമേരിക്കൻ ബുള്‍ഡോഗ്, റോട്ട്‌വീലർ എന്നിങ്ങനെ മനുഷ്യരെ ആക്രമിക്കുന്ന നായ ഇനങ്ങളെ നിരോധിക്കുന്നതു പരിഗണിക്കണമെന്നു ഡല്‍ഹി ഹൈക്കോടതി കേന്ദ്ര മൃഗസംരക്ഷണ വകുപ്പിനു നിർദേശം നല്‍കിയിരുന്നു. പൊതുജനങ്ങളുടെയും മറ്റും അപേക്ഷയില്‍ 3 മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നായിരുന്നു 2023 ഡിസംബർ 6ന് പുറപ്പെടുവിച്ച ഉത്തരവ്. ഈ ഇനം നായ്ക്കളെ കൈവശം വച്ചിരിക്കുന്നവർ അവയുടെ വന്ധ്യംകരണം നടത്തണമെന്നും കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. ഒ.പി.ചൗധരി സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു.