ശ്രീനഗർ: ജമ്മുകശ്മീരിനെ തുറന്ന ജയിലാക്കി മാറ്റിയെന്ന വിമർശനവുമായി പി.ഡി.പി അധ്യക്ഷ മെഹ്ബൂബ മുഫ്തി. വാർത്ത ഏജൻസിയായ എ.എൻ.എയുമായി സംസാരിക്കുമ്ബോഴാണ് അവരുടെ പരാമർശം.
ഇവിടെ അടിച്ചേല്‍പ്പിച്ചിരിക്കുന്ന നിശബ്ദതയെ കുറിച്ചായിരിക്കും തന്റെ തെരഞ്ഞെടുപ്പ് പ്രചാരണമെന്നും മെഹ്ബൂബ പറഞ്ഞു.
പുല്‍വാമയിലും ഷോപിയാനിലും ഞങ്ങള്‍ക്ക് പിന്തുണയുണ്ട്. കശ്മീരിന്റെ മുറിവുകളെ കുറിച്ച് സംസാരിക്കുന്ന ഞങ്ങളുടെ ശബ്ദം ജനങ്ങള്‍ കേള്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും മുഫ്തി പറഞ്ഞു. കേന്ദ്രസർക്കാർ ജമ്മുകശ്മീരിനെ തുറന്ന ജയിലാക്കി. ഭീകരർ കഴിഞ്ഞ ദിവസം ഷോപിയാനില്‍ ഒരു ടൂറിസ്റ്റ് ഗൈഡിനെ വെടിവെച്ച് കൊന്നും. ഒരിക്കലും നടക്കാൻ പാടില്ലാത്ത സംഭവമാണ് അവിടെയുണ്ടായതെന്നും മുഫ്തി പറഞ്ഞു.
കശ്മീരിലെ മൂന്ന് ലോക്സഭ സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പി.ഡി.പി പ്രഖ്യാപിച്ചിരുന്നു. പി.ഡി.പി നേതാവായ സർതാജ് മദനി മെഹ്ബൂബ മുഫ്തി അനന്തനാഗ്-രജൗരി മണ്ഡലത്തില്‍ നിന്നും മത്സരിക്കുമെന്നും അറിയിച്ചിരുന്നു. ആദ്യത്തെ അഞ്ച് ഘട്ടങ്ങളിലായാണ് കശ്മീരില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 19ന് ഉദംപൂർ, ഏപ്രില്‍ 26ന് ജമ്മു, മെയ് ഏഴിന് അനന്തനാഗ്-രജൗരി, മെയ് 13ന് ശ്രീനഗർ, മെയ് 20ന് ബാരാമുള്ള എന്നിങ്ങനെയാണ് കശ്മീരില്‍ വോട്ടെടുപ്പ് നടക്കുക.