കല്‍ക്കട്ട ഹൈക്കോടതിയെ ബിജെപി വിലയ്ക്കുവാങ്ങിയെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. 2016ലെ അധ്യാപക നിയമന ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണു മമതയുടെ ആരോപണം.
ഒരു വോട്ടുപോലും ആരും ബിജെപിക്കും കോണ്‍ഗ്രസിനും സിപിഎമ്മിനും ചെയ്യാൻ പോകുന്നില്ലെന്നും അവർ പറഞ്ഞു. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ 26,000 അധ്യാപകർക്കാണു ജോലി നഷ്ടമായത്. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.
”ഒരു വോട്ട് പോലും ബിജെപിക്കു ലഭിക്കാൻ പോകുന്നില്ല. അധ്യാപകരോ സർക്കാർ ജീവനക്കാരോ അവർക്കു വോട്ട് ചെയ്യാൻ പോകുന്നില്ല. ബിജെപി കോടതിയെ വിലയ്ക്കു വാങ്ങി. സുപ്രീംകോടതിയെ അല്ല, ഹൈക്കോടതിയെ. സുപ്രീം കോടതിയില്‍നിന്നു നീതി ലഭിക്കുമെന്നാണു ഞാൻ പ്രതീക്ഷിക്കുന്നത്. അവർ ഹൈക്കോടതിയെ വിലയ്‌ക്കെടുത്തു. അവർ സിബിഐയെ, എൻഐഎയെ വിലയ്‌ക്കെടുത്തു. ബിഎസ്‌എഫിനെയും സിഎപിഎഫിനെയും വിലയ്‌ക്കെടുത്തു. അവർ ദൂരദർശൻ ലോഗോയുടെ നിറം കാവിയാക്കി. അതിനി മോദിയുടെയും ബിജെപിയുടെയും വക്താവാണ്. ദൂരദർശൻ ആരും കാണരുത്, ബഹിഷ്കരിക്കണം.” മമത പറഞ്ഞു.
ഈ ആഴ്ച ആദ്യമാണ് 2016ലെ അധ്യാപക നിയമനം റദ്ദാക്കി കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിടുന്നത്. ജോലി ലഭിക്കുന്നതിനുവേണ്ടി ഉദ്യോഗാർഥികളില്‍ ചിലർ കൈക്കൂലി നല്‍കിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു നടപടി. ജോലി നഷ്ടപ്പെട്ടതിനു പുറമേ 12% പലിശയില്‍ ശമ്ബളം തിരിച്ചടയ്ക്കാനും നിർദേശമുണ്ട്. കേസുമായി ബന്ധപ്പെട്ടു മുൻ വിദ്യാഭ്യാസ മന്ത്രി പാർഥ ചാറ്റർജിയുള്‍പ്പെടെ തൃണമൂല്‍ നേതാക്കളും ചില മുൻ ഉദ്യേഗസ്ഥരും ജയിലിലാണ്.
നിയമനം റദ്ദാക്കാനുള്ള കോടതി ഉത്തരവിനെ തുടർന്നു നിരവധി പ്രതിഷേധങ്ങള്‍ കൊല്‍ക്കത്തയില്‍ നടന്നിരുന്നു. ഉദ്യോഗാർഥികളില്‍ ചിലർ നടത്തിയ അഴിമതിയുടെ പേരില്‍ നിഷ്കളങ്കരായ ആയിരക്കണക്കിന് അധ്യാപകരും അവരുടെ കുടുംബവും വിദ്യാർഥികളുമാണു ബുദ്ധിമുട്ട് അനുഭവിക്കുന്നതെന്നു പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിഷയം പ്രതിഫലിച്ചേക്കുമെന്നാണു കരുതുന്നത്. സന്ദേശ്ഖലി വിഷയത്തില്‍ പ്രതിച്ഛായ നഷ്ടപ്പെട്ടുനില്‍ക്കുകയായിരുന്ന തൃണമൂലിന് ജനപിന്തുണ വീണ്ടെടുക്കാൻ ഇതിലൂടെ സാധിച്ചേക്കും.