കൊച്ചി: ലാവ്‌ലിൻ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയൻ സഹായം തേടിയിട്ടുണ്ടെന്ന് ആവർത്തിച്ച് ദല്ലാള്‍ നന്ദകുമാർ.
മുഖ്യമന്ത്രിയുമായുള്ള ചാറ്റിന്റെ തെളിവ് തന്റെ കൈവശമുണ്ടെന്ന് നന്ദകുമാർ അവകാശപ്പെട്ടു. ബംഗാള്‍ നമ്ബറില്‍ നിന്നാണ് പിണറായി വിജയൻ തന്നെ വിളിച്ചതെന്നും അതിന് ശേഷമുള്ള ചാറ്റുകള്‍ തന്റെ കൈവശമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
മാത്രമല്ല പിണറായി വിജയൻ തന്നെ സഹായിച്ചിട്ടുണ്ടെന്നും നന്ദകുമാർ വെളിപ്പെടുത്തി. തനിക്കെതിരെ സി എം രവീന്ദ്രനും ചിലരും പട നീക്കം നടത്തിയപ്പോഴും കൈരളി ചാനല്‍ വാർത്ത ചെയ്തപ്പോഴും പിണറായി വിജയൻ ഇടപെട്ടാണ് തടഞ്ഞതെന്നും നന്ദകുമാർ അവകാശപ്പെട്ടു.അതെസമയം പടച്ചോൻ പറഞ്ഞാലും ഇപിക്ക് താനുമായുള്ള ബന്ധം വേർപെടുത്താൻ കഴിയില്ലെന്നും നന്ദകുമാർ പറഞ്ഞു.
ഇ പി ജയരാജൻ- ജാവദേക്കർ കൂടിക്കാഴ്ച്ച സർപ്രൈസായിരുന്നുവെന്ന് ടി ജി നന്ദകുമാർ പറഞ്ഞു. ഈ കൂടിക്കാഴ്ച്ച ഇ പിയെ ബിജെപിയില്‍ എത്തിക്കാനായിരുന്നില്ലെന്നും നന്ദകുമാർ പറഞ്ഞു. കേഡർ പൊലീസ് ആണ് ഇപിക്ക് ഒപ്പമുള്ളത്. ഇപിക്ക് രഹസ്യമായി വരാനൊന്നും പറ്റില്ല. വൈദേകം അന്വേഷണം സംബന്ധിച്ച് ജാവദേക്കർ പറഞ്ഞപ്പോള്‍ ഇപി ചൂടായി. തൃശൂർ ജയിക്കണം എന്ന് മാത്രമായിരുന്നു ജാവദേക്കറുടെ ആവശ്യം. അതിനെന്ത് ഡീലിങ്ങിനും തയ്യാറായിരുന്നു. അഡ്ജസ്റ്റ്‌മെന്റ് ആയിരുന്നു ജാവദേക്കറുടെ ലക്ഷ്യം. പാർട്ടി മാറ്റം ആയിരുന്നില്ലെന്നും നന്ദകുമാർ വ്യക്തമാക്കി.
ശോഭാ സുരേന്ദ്രൻ തട്ടിപ്പുകാരിയാണെന്നും, പറയുന്നത് പച്ചക്കള്ളമാണെന്നും നന്ദകുമാർ കുറ്റപ്പെടുത്തി. കെ സുധാകരനും ശോഭയും പറയുന്നത് പച്ചക്കള്ളമാണ്. ശോഭ സുരേന്ദ്രൻ മീറ്റിങില്‍ പങ്കെടുത്തിട്ടില്ലെന്നും നന്ദകുമാർ പറഞ്ഞു. ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ ശോഭ സുരേന്ദ്രൻ പങ്കാളിയായിട്ടില്ല. ഇപി രാമനിലയത്തില്‍ വെച്ച് ജാവദേക്കറെ കണ്ടെന്നും ഡല്‍ഹി സന്ദർശിച്ചുവെന്നും ശോഭ പറയുന്നത് സുധാകരനുമായുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. ബിജെപിയില്‍ നേരിടുന്ന അവഗണനയില്‍ നിന്ന് പുറത്തുകടക്കാനുള്ള ശ്രമമാണ് ശോഭ സുരേന്ദ്രന്റേതെന്നും നന്ദകുമാർ പ്രതികരിച്ചു.