കൊച്ചി: മുൻ മിസ് കേരള അൻസി കബീർ ഉൾപ്പെടെയുള്ളവർ വാഹനാപകടത്തിൽ മരിക്കാൻ ഇടയാക്കിയ കേസിൽ ഒരാൾ കൂടി പിടിയിൽ. കേസിലെ മുഖ്യപ്രതി സൈജു തങ്കച്ചന്റെ കൂട്ടാളിയായ യുവതിയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. സൈജു അറസ്റ്റിലായ ശേഷം ഒളിവിൽ പോയ രണ്ട് യുവതികളിൽ ഒരാളാണ് അറസ്റ്റിലായത്.
ബംഗളൂരുവിൽ നിന്നും സൈജുവിന് വേണ്ടി ലഹരിമരുന്ന് എത്തിയ്‌ക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന യുവതികളിൽ ഒരാളാണ് പിടിയിലായത്. വടക്കൻ കേരളത്തിലെ ഒളിത്താവളത്തിൽ നിന്നുമാണ് യുവതി പിടിയിലായത്. ഇവരോടൊപ്പമുള്ള ലഹരി പാർട്ടികളുടെ ദൃശ്യങ്ങൾ സൈജുവിന്റെ മൊബൈൽ ഫോണിലെ രഹസ്യ ഫോൾഡറിൽ കണ്ടെത്തിയിരുന്നു.
കൊച്ചിയിലെ ഇവരുടെ താവളം ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലാണെന്ന് പോലീസ് പറയുന്നു. കേസിലെ രണ്ടും മൂന്നും പ്രതികളായ സൈജുവും ഹോട്ടലുടമ റോയിയും നൽകിയ മൊഴികൾ പരസ്പരവിരുദ്ധമാണെന്നും പോലീസ് വ്യക്തമാക്കി. നമ്പർ 18 ഹോട്ടലിലെ പാർട്ടിയിൽ പങ്കെടുത്ത് മടങ്ങവെയാണ് അൻസി കബീർ ഉൾപ്പെടെയുള്ളവർ വാഹനാപകടത്തിൽപ്പെട്ട് മരിക്കുന്നത്.