മാധ്യമങ്ങൾ പരിഹാസ്യമായ തലക്കെട്ടുകളോടെ നൽകുന്ന വാർത്തകൾ കണ്ട് ശ്രദ്ധ വ്യതിചലിക്കില്ലെന്ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്.
കഴിഞ്ഞ മാസം പാരീസിലേക്കുള്ള യാത്രയ്ക്കിടെ കുക്ക് വെയർ സെറ്റ് വാങ്ങുന്നതിന് ഹാരിസ് 500 ഡോളറിലധികം ചെലവഴിച്ചത് വിമർശിച്ചുകൊണ്ട് വാർത്ത വന്നിരുന്നു. വൈസ്-പ്രസിഡന്റിന്റെ മോശം പെരുമാറ്റത്തിൽ മനംമടുത്ത് അവരുടെ ഓഫീസിൽ നിന്ന് ഉയർന്ന തലത്തിലുള്ള ഉദ്യോഗസ്ഥർ രാജിവച്ചതായുള്ള റിപ്പോർട്ടും പത്രങ്ങൾ നൽകിയിരുന്നു.
ബൈഡൻ ഭരണത്തിലെ ഉയർന്ന പദവി അലങ്കരിക്കുമ്പോൾ ഇത്തരം ആക്ഷേപങ്ങൾ ഉണ്ടാകുമെന്നറിയാമെന്ന് ഹാരിസ് പ്രതികരിച്ചു.
പത്രങ്ങളിലെ പരിഹാസ്യമായ തലക്കെട്ടുകൾ, അവർ ചിരിച്ചുതള്ളി. ഫ്രാൻസിൽ ദേശീയ സുരക്ഷ, കാലാവസ്ഥ, പ്രശ്‌നങ്ങൾ തുടങ്ങി വളരെ പ്രധാനപ്പെട്ട വിഷയങ്ങളിൽ വിജയകരമായ ഉഭയകക്ഷി യോഗം നടത്തിയശേഷം മടങ്ങുമ്പോൾ, പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വൈസ് പ്രസിഡന്റ് വാങ്ങിയ പാത്രങ്ങളെക്കുറിച്ചാണെങ്കിൽ അതിനെക്കുറിച്ച് എന്തുപറയാനാണെന്ന് ഹാരിസ് വിമർശിച്ചു.
രാജ്യത്തിന്റെ കൂടുതൽ ഭാഗങ്ങളിൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ആവശ്യങ്ങൾ അറിയുകയും കൂടുതൽ സഹായങ്ങൾ ചെയ്യാൻ പ്രവർത്തിക്കുന്നതിലുമായിരിക്കും തന്റെ ശ്രദ്ധയെന്നും ഹാരിസ് വിശദീകരിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ ആളുകൾ ഒട്ടേറെ ക്ലേശങ്ങൾ അനുഭവിക്കുന്നുണ്ടെന്നും തിരഞ്ഞെടുക്കപ്പെട്ട നേതാവെന്ന നിലയിൽ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ താൻ പ്രതിജ്ഞാബദ്ധയാണെന്നും വൈസ് പ്രസിഡന്റ് കൂട്ടിച്ചേർത്തു.
2024-ലും 2028-ലും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ആരായിരിക്കുമെന്നതിനെച്ചൊല്ലി ഹാരിസിനും ഗതാഗത സെക്രട്ടറി പീറ്റ് ബുട്ടജ്ജിനും ഇടയിൽ മത്സരം നിലനിൽക്കെ ഇത്തരം റിപ്പോർട്ടുകൾ അവർക്ക് ദോഷം ചെയ്യുമെന്ന് കരുതപ്പെടുന്നു