വാഷിംഗ്ടൺ, ഡി.സി: അന്താരാഷ്ട്രതലത്തിൽ ഇസ്‌ലാമോഫോബിയ തടയാനുള്ള ബിൽ യുഎസ് ജനപ്രതിനിധി സഭ (ഹൗസ്) പാസാക്കി. 212 – 219 വോട്ടുകൾക്കാണ് ബില്‍ അംഗീകാരം നേടിയത്. ഇസ്‌ലാമോഫോബിയ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഒക്‌ടോബറിൽ ഡെമോക്രാറ്റിക് കോൺഗ്രസംഗം ഇല്‍ഹന്‍ ഒമറാണ് ബില്‍ അവതരിപ്പിച്ചത്. കോൺഗ്രസംഗം ജാൻ ഷാക്കോസ്‌കി (ഇല്ലിനോയി) കോ-സ്പോൺസറായിരുന്നു. 30 അമേരിക്കൻ നിയമജ്ഞരുടെ പിന്തുണയോടെയായിരുന്നു ബിൽ തയാറാക്കിയത്.
മുസ്‌ലിംകളുടെ ആഗോള പ്രശ്‌നങ്ങൾ നിയമനിർമാതാക്കൾക്ക് മനസിലാക്കി കൊടുക്കാനും യുഎസ് നേതൃത്വത്തിന് അവ തടയാനുള്ള വഴികൾ പറഞ്ഞു കൊടുക്കാനുമായി പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് ബില്ലിൽ പറയുന്നു .
മിനിസോട്ട സംസ്ഥാനം തീവ്രവാദ മേഖല എന്നും അവിടെ നിന്നുള്ള അംഗമായ ഇൽഹാൻ ഒമറിനെ തീവ്രവാദിയെന്നും അധിക്ഷേപിച്ച കോൺഗ്രസംഗം ലോറൻ ബയോബെർട്ടിനെ കമ്മിറ്റി ചുമതലകളിൽ നിന്ന് ഒഴിവാക്കാൻ പ്രത്യേക നടപടി സ്വീകരിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് പുതിയ നീക്കം. മതത്തിന്റെ പേരിൽ ഭീഷണി നേരിട്ടപ്പോൾ, ഹൗസ് സ്പീക്കർ നാൻസി പെലോസി ധൈര്യം നൽകി ഒപ്പം നിന്നിരുന്നെന്ന് ഒമർ വ്യക്തമാക്കിയിരുന്നു.
സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ റിപ്പോർട്ടുകളിൽ, മുസ്ലീങ്ങൾക്കെതിരെയും അവരുടെ മസ്ജിദുകൾ , സ്‌കൂളുകൾ, ശ്മാശാനങ്ങൾ എന്നിവ നശിപ്പിക്കുന്നതും ആക്രമിക്കുന്നതും ഉൾപ്പെടെയുള്ള ഇസ്ലാമോഫോബിയയുടെ സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
ഹൗസ് മൈനോറിറ്റി നേതാവ് കെവിൻ മക്കാർത്തി (റിപ്പബ്ലിക്കൻ), ഒമറിനെക്കുറിച്ചുള്ള ബോബെർട്ടിന്റെ ഇസ്ലാമോഫോബിക് പരാമർശങ്ങളെ പരസ്യമായി അപലപിച്ചിട്ടില്ല.
ബില്ലിന് നിയമസാധുത ലഭിക്കാൻ സെന്റ് പാസാക്കുകയും പ്രസിഡൻ്റ് ജോ ബൈഡൻ ഒപ്പിടുകയും ചെയ്യേണ്ടതുണ്ട്. വൈറ്റ് ഹൗസ് അനുകൂല സമീപനം സ്വീകരിക്കുമെന്നാണ് വിലയിരുത്തല്‍. എല്ലാ മതങ്ങളും തുല്യമായി പരിഗണിക്കപ്പെടണമെന്ന് ചൊവ്വാഴ്ച വൈറ്റ് ഹൗസ് പ്രസ്താവനയിൽ സൂചന ഉണ്ടായിരുന്നു.
മതവിശ്വാസത്തിന്റെ പേരിൽ ഭിന്നിപ്പിക്കുന്ന സന്ദേശമാണ് ബിൽ മുന്നോട്ട് വയ്ക്കുന്നതെന്നാണ് റിപ്പബ്ലിക്കന്മാരുടെ വാദം. ചൈനയിലെ സിൻജിയാങ് മേഖലയിലെ മുസ്‌ലിം ഗോത്രവിഭാഗമായ ഉയിഗറുകളെ നിർബന്ധിത തൊഴിലിൽ ഏർപ്പെടുത്തുന്നതുൾപ്പെടെ വിദേശത്ത് നടക്കുന്ന ഇസ്‌ലാം വിരുദ്ധ അക്രമങ്ങളെ ഉഭയകക്ഷി പ്രതിനിധികൾ അപലപിക്കുന്നുണ്ടെങ്കിലും, ചൊവ്വാഴ്ച റിപ്പബ്ലിക്കൻ നേതാക്കൾ ഈ ബില്ലിനെതിരെ വോട്ടുചെയ്യാൻ പാർട്ടി അംഗങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.
ബിൽ പക്ഷാപാതപരവും തിരക്കുപിടിച്ച് തയാറാക്കിയതുമാണെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് റിപ്പബ്ലിക്കന്മാർ അതിനെ എതിർത്ത് വോട്ടു ചെയ്തു.