ദില്ലി: എയര്‍ ഇന്ത്യ വിൽപ്പന (Air India Sale) ചോദ്യം ചെയ്ത് കേന്ദ്ര സര്‍ക്കാരിനെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി (BJP LeaderSubramanian Swamy) നൽകിയ ഹര്‍ജിയിൽ ദില്ലി ഹൈക്കോടതി ഇന്ന് ഉത്തരവിറക്കും. എയര്‍ ഇന്ത്യയുടെ ഓഹരികൾ ടാറ്റയ്ക്ക് വിറ്റ നടപടി റദ്ദാക്കണമെന്നാണ് ആവശ്യം. എയര്‍ ഇന്ത്യ വിൽപ്പന അഴിമതിയും, നിയമവിരുദ്ധവും, ജനതാൽപ്പര്യത്തിന് വിരുദ്ധവുമാണെന്നാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ ആരോപണം.
അതേസമയം, നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ എയര്‍ ഇന്ത്യയെ സംരക്ഷിക്കാൻ നയപരമായ തീരുമാനമാണ് എടുത്തതെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. കഴിഞ്ഞ വർഷം ഒക്ടോബർ എട്ടിനാണ് ടാറ്റയുടെ ടെണ്ടർ സർക്കാർ അംഗീകരിച്ചത്. ഒക്ടോബർ 11ന് ടെൻഡർ സ്വീകരിച്ചതിന്റെ കത്ത് കേന്ദ്രം ടാലസ് കമ്പനിക്ക് കൈമാറി. ഓരോ ദിവസവും 20 കോടി രൂപയാണ് എയർ ഇന്ത്യയുടെ നഷ്ടം. കഴിയുന്നതും വേഗം എയർ ഇന്ത്യയെ വിവിൽക്കാനുള്ള ശ്രമത്തിലായിരുന്നു കേന്ദ്ര സർക്കാർ.
ഡിസംബര്‍ അവസാനത്തോടെ എയർ ഇന്ത്യ കൈമാറ്റം നടക്കുമെന്നായിരുന്നു കരുതിയതെങ്കിലും ഇതുണ്ടായില്ല. കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിന്ന് ലഭിക്കാനുള്ള അനുമതികൾ വൈകുന്നതാണ് പ്രയാസമായത്. 18000 കോടി രൂപയ്ക്കാണ് എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിന് കീഴിലെ കമ്പനിക്ക് കൈമാറുന്നത്. കരാർ പ്രകാരം പ്രകാരം 2700 കോടി രൂപയാണ് ടാലസ് പ്രൈവറ്റ് ലിമിറ്റഡ് കേന്ദ്ര സർക്കാരിന് കൊടുക്കേണ്ടത്. പുറമെ എയർ ഇന്ത്യയുടെ 15300 കോടി രൂപയുടെ കടബാധ്യതയും ടാലസ് കമ്പനി ഏറ്റെടുക്കണമെന്നാണ് വ്യവസ്ഥ.