ന്യൂഡൽഹി: സ്വകാര്യ സന്ദർശനത്തിനായി വിദേശത്തേക്ക് പോയ രാഹുൽ ഗാന്ധി അടുത്ത ആഴ്‌ച്ചയോടെ ഇന്ത്യയിൽ മടങ്ങി എത്തിയേക്കുമെന്ന് റിപ്പോർട്ട്. അഞ്ച് സംസ്ഥാനങ്ങളിൽ നിർണായക തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിലാണ് രാഹുൽ വിദേശത്തേക്ക് കടന്നത്. ഡിസംബർ അവസാന ആഴ്‌ച്ചയോടെയായിരുന്നു രാഹുലിന്റെ വിദേശയാത്ര. ഇതിന് പിന്നാലെ പല സംസ്ഥാനങ്ങളിലും രാഹുലിന്റെ നേതൃത്വത്തിൽ നടത്താനിരുന്ന തിരഞ്ഞെടുപ്പ് പരിപാടികൾ മാറ്റി വയ്‌ക്കുകയും ചെയ്തിരുന്നു. രാഹുൽ വിദേശത്തേക്ക് പോയ ശേഷമാണ് കോൺഗ്രസ് നേതാക്കളിൽ പലരും ഇതിനെ കുറിച്ച് അറിയുന്നത് തന്നെ. ഇറ്റലിയിലേക്കാണ് പോയത് എന്ന് ചില നേതാക്കൾ പറയുന്നുണ്ടെങ്കിലും, ഭൂരിഭാഗം പേർക്കും ഇതിനെ കുറിച്ച് കൃത്യമായ ധാരണയില്ല.
ഫെബ്രുവരിയിലും മാർച്ചിലുമായി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുക്കാതെ രാഹുൽ വിദേശത്ത് പോയതിനെതിരെ കോൺഗ്രസിനുള്ളിൽ നിന്ന് തന്നെ ശക്തമായ വിമർശനം ഉയർന്നിരുന്നു. രാഹുലിന് കൂടി സൗകര്യമുള്ള തിയതികൾ നോക്കിയാണ് പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് റാലികൾ നിശ്ചയിച്ചത്. എന്നാൽ തിയതി നിശ്ചയിച്ച ശേഷം രാഹുൽ മുങ്ങിയത് പാർട്ടിയോട് തീരെ ആത്മാർത്ഥത ഇല്ലാത്തതിനാലും, ജയിക്കുമെന്ന് ഉറപ്പില്ലാത്തതിനാലും ആണെന്നായിരുന്നു വിമർശനങ്ങൾ. ഗോവ, മണിപ്പൂർ, പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഉടൻ തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. കോൺഗ്രസിനെ സംബന്ധിച്ച് ഏറെ നിർണായകമാണ് ഇത്.