ന്യൂഡൽഹി : പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ സുപ്രീംകോടതിയിൽ ഹർജി. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയിൽ പൊതുതാത്പര്യ ഹർജി ലഭിച്ചിരിക്കുന്നത്. ഹർജി വെള്ളിയാഴ്ച പരിഗണിക്കും.
ലോയേഴ്‌സ് വോയ്‌സ് എന്ന സംഘടനയാണ് ഹർജി നൽകിയിരിക്കുന്നത്. പഞ്ചാബിൽ വളരെ ഗൗരവതരവും, ബോധപൂർവ്വവുമായ വീഴ്ചയാണ് പ്രധാനമന്ത്രിയ്‌ക്ക് സുരക്ഷ ഒരുക്കുന്നതിൽ ഉണ്ടായിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ചീഫ് ജസ്റ്റിസ് എൻവി രമണ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ഹർജിയുടെ പകർപ്പ് പഞ്ചാബ് സർക്കാരിന് നൽകാൻ ചീഫ് ജസ്റ്റിസ് സംഘടനയ്‌ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
മുതിർന്ന അഭിഭാഷകൻ മാനീന്ദർ സിംഗ് പഞ്ചാബിൽ പ്രധാനമന്ത്രി നേരിട്ട സുരക്ഷാ പ്രശ്‌നം ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് മുൻപാകെ പരാമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊതുതാത്പര്യ ഹർജി വെള്ളിയാഴ്ച പരിഗണിക്കുമെന്ന് അറിയിച്ചത്. കഴിഞ്ഞ ദിവസം പഞ്ചാബിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ച ഗൗരവ സ്വഭാവമുള്ളതാണെന്നായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്. പൊതു താത്പര്യ ഹർജി ഇന്ന് തന്നെ പരിഗണിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
അതേസമയം സംഭവത്തിൽ പഞ്ചാബ് സർക്കാർ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളിൽ അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിക്കും.