ന്യൂയോർക്ക്: വാക്സിൻ മാൻഡേറ്റ് അവസാനിപ്പിക്കുന്നതിന് വേണ്ടി നൂറുകണക്കിന് മുനിസിപ്പൽ തൊഴിലാളികൾ ഈ ആഴ്ച ബ്രൂക്ലിൻ പാലത്തിന് കുറുകെ മാർച്ച് നടത്തി. ഡോ. അന്റോണി ഫൗച്ചിയെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട പ്രകടനക്കാർ “അൺവാക്സിനേറ്റഡ് ലൈവ്സ് മാറ്റർ ” എന്ന് മുദ്രാവാക്യം മുഴക്കി .
തൊഴിലാളികൾ വാക്സിനേഷൻ എടുത്തില്ലെങ്കിൽ, അവരെയാണ് ജോലിയിൽ നിന്ന് പുറത്താക്കുക എന്ന് വ്യക്തമാക്കിക്കൊണ്ട് മേയർ എറിക് ആഡംസ് അവരുടെ ആവശ്യം നിരസിച്ചു.
കൊറോണ വൈറസിനെതിരെ വാക്സിനേഷൻ എടുക്കാൻ വിസമ്മതിച്ചതിന് വെള്ളിയാഴ്ച 3,000 മുനിസിപ്പൽ തൊഴിലാളികളെ പിരിച്ചുവിടാനുള്ള ഒരുക്കത്തിലാണ് ആഡംസ് ഭരണകൂടം.
മുൻ മേയർ ബിൽ ഡി ബ്ലാസിയോ പ്രഖ്യാപിച്ച വാക്സിൻ മാൻഡേറ്റിന്റെ അടിസ്ഥാനത്തിൽ സിറ്റിയിലെ 370,000 തൊഴിലാളികളിൽ 95 ശതമാനവും കുറഞ്ഞത് ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചിരുന്നു.
പോലീസ് ഓഫീസർമാരെയും അഗ്നിശമന സേനാംഗങ്ങളെയും അധ്യാപകരെയും ജോലിയിൽ നിന്ന് പിരിച്ചുവിടാൻ താൻ ഇഷ്ടപ്പെടുന്നില്ലെന്നും എന്നാൽ വൈറസിനെതിരെ വാക്‌സിനേഷൻ നടപ്പിലാക്കുന്നതിനാണ് കൂടുതൽ പ്രധാനമെന്നും ആഡംസ് ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്.
3,000 എന്ന സംഖ്യ സിറ്റിയിലെ ആകെ തൊഴിൽസേനയുടെ 1 ശതമാനത്തിൽ താഴെ മാത്രമാണ്.
സിറ്റിയിൽ പുതിയതായി ജോലിക്ക് പ്രവേശിച്ച ആയിരത്തോളം ആളുകൾ വെള്ളിയാഴ്ചയ്ക്കകം രണ്ട് ഡോസുകൾ സ്വീകരിച്ചതിന്റെ രേഖ ഹാജരാക്കിയില്ലെങ്കിൽ പിരിച്ചുവിടൽ നടപടി കൈക്കൊള്ളും.
മഹാമാരിയെ ചെറുക്കാൻ ഏറ്റവും ഫലപ്രദമായി ന്യൂയോർക്ക് സിറ്റി സ്വീകരിച്ച മാർഗമാണ് വാക്സിൻ മാൻഡേറ്റ് എന്നും അത് മാതൃകയാക്കിയാണ് പിന്നീട് പല സംസ്ഥാനങ്ങളും നഗരങ്ങളും ഇത്തരം ഉത്തരവുകൾ പുറപ്പെടുവിച്ചതെന്നും ഡി ബ്ലാസിയോയുടെ ആരോഗ്യ ഉപദേശകനായിരുന്ന ഡോ.ജയ് വർമ്മ അഭിപ്രായപ്പെട്ടു.