ഫ്ലോറിഡ: ജിത്തു എന്ന 25-കാരനായ മലയാളി വിദ്യാർത്ഥി ബ്രെയിൻ ക്യാൻസറിനോട് പോരാടുകയാണ്. കൺസ്‌ട്രക്ഷൻ മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം ഏപ്രിലിൽ പൂർത്തിയാക്കാനിരിക്കെയാണ് യുവാവിന്റെ സ്വപ്‌നങ്ങൾക്ക് മുന്നിൽ രോഗം വില്ലനായി എത്തിയത്.
ഇന്ത്യൻ കമ്മ്യൂണിറ്റിയിൽ ജിത്തുവിനെ പരിചയമുള്ളവർക്കും സഹപാഠികൾക്കും അവൻ ഏറെ പ്രിയപ്പെട്ടവനായതുകൊണ്ടുതന്നെ ഈ വാർത്ത ദുഃഖകരമാണ്.
ഫ്ലോറിഡ ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഏപ്രിലിൽ ഗ്രാജുവേറ്റ് ചെയ്യാനുള്ള എല്ലാ കടമ്പകളും പിന്നിട്ടിരുന്നു.
വെറുമൊരു തലവേദനയായിരുന്നു തുടക്കം. ഡോക്ടർ നടത്തിയ പരിശോധനയിൽ, മസ്തിഷ്കത്തിൽ ട്യൂമർ കണ്ടെത്തി. ക്യാൻസർ ബാധിച്ച ഭാഗം നീക്കം ചെയ്യുന്നതിന് ഏപ്രിൽ 18 നു സങ്കീർണമായ ശസ്ത്രക്രിയയ്ക്ക് വിധേയനായി. റേഡിയേഷനും കീമോതെറാപ്പിയുമാണ് ഇനിയുള്ള കടമ്പകൾ.
വിദേശ വിദ്യാർത്ഥി എന്ന നിലയിൽ കാര്യമായ ഇൻഷുറൻസ് പരിരക്ഷയൊന്നും ജിത്തുവിനില്ല. സമ്പന്ന കുടുംബത്തിലെ അംഗവുമല്ല . സർജറിക്ക് ശേഷം റീഹാബിലിറ്റേഷൻ സെന്ററിൽ 3-6 മാസങ്ങൾ കഴിയേണ്ടി വരും. സഹായത്തിനായി ഇന്ത്യയിൽ നിന്ന് രക്ഷിതാക്കളുടെ വിസ അടിയന്തരമായി ശരിയാക്കി അമേരിക്കയിലെത്തിക്കാനും ശ്രമം നടക്കുന്നുണ്ട്. ഇതിനെല്ലാം നല്ലൊരു തുക വേണ്ടിവരും.
സുമനസുകൾ അറിഞ്ഞു സഹായിക്കേണ്ട അവസരമാണിത്. താഴെ കാണുന്ന ഗോ ഫണ്ട് മീ ലിങ്കിൽ തുക നൽകാം. നമുക്ക് ജിത്തുവിനെ ആവശ്യ സമയത്ത് സഹായിക്കാം.