കത്തോലിക്കാ യുവാക്കളെ ലക്ഷ്യമിട്ട് ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് നടക്കുന്നുവെന്ന പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിലിനെതിരെ സമസ്തയുടെ വിദ്യാർത്ഥി വിഭാഗമായ എസ്.കെ.എസ്.എസ്.എഫ് രംഗത്ത്. ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് എന്നീ ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകളുണ്ടെങ്കിൽ പാലാ ബിഷപ്പ് അതു വെളിപ്പെടുത്തണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ പറഞ്ഞു.
തെളിവ് പുറത്തു വിടാൻ പാലാ ബിഷപ്പിന് സാധിക്കുന്നില്ലെങ്കിൽ നാർക്കോട്ടിക്സ് അടിച്ചതെവിടെ നിന്നാണെന്ന് അദ്ദേഹം തുറന്നു പറയണമെന്നും സാത്താർ പന്തല്ലൂർ പറഞ്ഞു. രണ്ടും നടക്കില്ലെങ്കിൽ ഈ വിഷ സർപ്പത്തെ പിടിച്ച് കൂട്ടിലടക്കണമെന്നും സത്താർ പന്തല്ലൂർ ആവശ്യപ്പെട്ടു.
ഇളംപ്രായത്തിൽ തന്നെ പെൺകുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും കേരളത്തിൽ നടക്കുന്നതായി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറയുന്ന വീഡിയോ ഇന്ന് പുറത്തു വന്നിരുന്നു. ലവ് ജിഹാദിനൊപ്പം നർക്കോട്ടിക് ജിഹാദും കേരളത്തിലുണ്ട്. ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളിൽ ഇത്തരം മാർഗ്ഗങ്ങൾ ഉപയോഗിക്കുന്ന അവസ്ഥയാണ്. മുസ്ലീങ്ങൾ അല്ലാത്തവർ ഇല്ലാതാകണമെന്നാണ് ജിഹാദി ഗ്രൂപ്പുകളുടെ ലക്ഷ്യം. ഇതര മതസ്ഥരായ യുവതികൾ ഐ.എസ് ക്യാമ്പിൽ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ മനസിലാകുമെന്നും പാലാ ബിഷപ്പ് പറഞ്ഞു.
കത്തോലിക്ക യുവാക്കളിൽ മയക്ക് മരുന്ന് ഉപയോഗം വ്യാപകമാക്കാൻ ഗൂഢനീക്കങ്ങൾ നടക്കുന്നുണ്ട്. ലൗവ് ജിഹാദില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണെന്നും ഇത്തരക്കാർക്ക് നിഷിപ്ത താത്പര്യമുണ്ടെന്നും പാലാ ബിഷപ്പ് പറഞ്ഞു. മുസ്ലീം ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ പല തരത്തിൽ ശ്രമം നടക്കുന്ന അവസ്ഥ നിലവിലുണ്ട് ഹലാൽ വിവാദമൊക്കെ ഇതിൻ്റെ ഭാഗമാണ്. ഈ സാഹചര്യത്തിൽ കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണമെന്നും ബിഷപ്പ് മുന്നറിയിപ്പ് നൽകുന്നു.