ശ്രീജിത്തിനെ മാറ്റാൻ എന്തായിരുന്നു തിടുക്കം?
രാഷ്ട്രീയ രംഗത്തും സിനിമാ വൃത്തങ്ങളിലും ചൂടു പിടിച്ച ചർച്ചയായി ക്രൈം ബ്രാഞ്ച് മേധാവി എ ഡി ജി പി: എസ്. ശ്രീജിത്തിനെ വാഹന ഗതാഗത വകുപ്പിലേക്കു മാറ്റിയത്. നടിയെ തട്ടിക്കൊണ്ടു പോയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന കേസിന്റെ അന്വേഷണം നയിക്കുന്ന ശ്രീജിത്ത് അതിന്റെ അതീവ നിർണായകമായ ഘട്ടത്തിലാണ് നീക്കം ചെയ്യപ്പെട്ടത്.
അതു തന്നെയാണ് ചോദ്യങ്ങൾ ഉയർത്തുന്നത്. അന്വേഷണത്തിന് മെയ് 31 വരെ അന്തിമമായി സമയം അനുവദിച്ച കോടതി വിധി നിലനിൽക്കെ, നിരവധി സാക്ഷികളെ ചോദ്യം ചെയ്യാനും ഡിജിറ്റൽ ഉൾപ്പെടെ തെളിവുകൾ സമാഹരിക്കാനുമുണ്ട്. കാവ്യാ മാധവൻ ഉൾപ്പെടെയുള്ള സാക്ഷികളാണ് ഇനി വരാനുള്ളത്. ദിലീപിന്റെ ഭാര്യ പ്രതി സ്ഥാനത്തേക്കു വരുമെന്ന റിപ്പോർട്ടുകളും പ്രചരിച്ചിട്ടുണ്ട്.
സിനിമാ രംഗത്തുള്ള ദിലീപിന്റെ സുഹൃത്തുക്കൾ ഈ മാറ്റത്തിൽ സന്തോഷിക്കുന്നത് ശ്രീജിത്ത് ഈ കേസ് വളരെ ഊർജിതമായി അന്വേഷിച്ചു എന്നതു കൊണ്ടാണ്. പൊലിസ് അമിതമായ ഉത്സാഹം കാട്ടുന്നു എന്ന ഹൈക്കോടതിയുടെ നിരീക്ഷണം അവർ ഉയർത്തിപ്പിടിക്കുന്നുണ്ട്. എന്നാൽ എതിർ പക്ഷം സർക്കാരിനെതിരെ ആരോപണങ്ങൾ ഉയർത്തി. നിരവധി സാക്ഷികളെ കൂറ് മാറ്റിയ ദിലീപിന് ഒരു ഉദ്യോഗസ്ഥനെ മാറ്റി കിട്ടാൻ എന്താ ബുദ്ധിമുട്ട് എന്നാണ് അവരുടെ ചോദ്യം.
കോടതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുമെന്ന വാർത്ത കോടതി വിലക്കു ലംഘിച്ചു മാധ്യമങ്ങൾക്കു നൽകിയതിന്റെ ഉത്തരവാദിത്തവും ശ്രീജിത്തിന്റെ മേൽ വന്നിരുന്നു. ഡി വൈ എസ് പി: ബൈജു പൗലോസ് നൽകിയ വിശദീകരണം തൃപ്തികരമല്ല എന്ന് ചൂണ്ടിക്കാട്ടി വിചാരണക്കോടതി ശ്രീജിത്തിനോടു തന്നെ റിപ്പോർട്ട് ചോദിച്ചു. അദ്ദേഹത്തിന്റെ റിപ്പോർട്ടും കോടതി അംഗീകരിച്ചില്ല. മാധ്യമങ്ങളിൽ വരാൻ പാടില്ലാത്ത പലതും വരുന്നത് ദിലീപിന്റെ ശത്രുവായ നടൻ നടത്തുന്ന ശ്രമങ്ങൾ കൊണ്ടാണെന്നു പ്രതിഭാഗം ആരോപിക്കുന്നു.
കോടതിയുടെ രോഷം ഏറ്റു വാങ്ങിയ ശ്രീജിത്തിന്, ദിലീപിന്റെ അഭിഭാഷകരുടെ സംഭാഷണം പുറത്തു വിട്ടു എന്ന ആരോപണത്തിന്മേൽ ബാർ കൗൺസിലിൻറെ ശകാരവും കേൾക്കേണ്ടി വന്നു. അദ്ദേഹത്തിനെതിരെ ബാർ കൌൺസിൽ സർക്കാരിൽ പരാതി നൽകിയിട്ടുണ്ട്. കക്ഷിയെ മൊഴി നൽകാൻ പരിശീലിപ്പിക്കുന്നതിനു അഭിഭാഷകർക്കുള്ള പ്രത്യേക അവകാശത്തെ കരി തേക്കുന്ന ശ്രമമാണ് ഉണ്ടായതെന്ന് ദിലീപിന്റെ അഭിഭാഷകരിൽ ഒരാളായ സേതുനാഥ് പരാതി നൽകിയിരുന്നു.
ശ്രീജിത്തിന്റെ രീതികളെ പറ്റി സർക്കാരിനോട് ഏറ്റവും പരാതി പറഞ്ഞിട്ടുള്ളതും അഭിഭാഷക സമൂഹമാണ്. തൊഴിലിന്റെ സ്വഭാവം അനുവദിക്കുന്ന അവകാശങ്ങളുടെ മേൽ കൈയേറിയാണ് രാമൻ പിള്ളയെ പോലുള്ള മുതിർന്ന അഭിഭാഷകരെ പ്രതികളാക്കാൻ ക്രൈം ബ്രാഞ്ച് ശ്രമം നടത്തിയതെന്ന ആക്ഷേപം നിലനിൽക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ന്യുയോർക്കിലേക്കു ചികിത്സയ്ക്ക് പോകുന്നതിന്റെ തൊട്ടു മുൻപാണ് ഈ മാറ്റം വന്നത്.
ഷേഖ് ദർവേസ് സാഹിബ് ആണ് പുതിയ ക്രൈം ബ്രാഞ്ച് മേധാവി. അദ്ദേഹം ഈ കേസിന്റെ നേരിട്ടുള്ള ചുമതല ഏറ്റെടുക്കുമോ എന്ന് ഇപ്പോൾ വ്യക്തമല്ല.
സ്വർണക്കടയിൽ 90% ഡിസ്‌കൗണ്ട് ചോദിച്ചു എന്ന ആരോപണത്തിന്റെ പേരിൽ വിജിലൻസ് മേധാവി സുധേഷ് കുമാറിനെയും മാറ്റി. ജയിൽ ആണ് അദ്ദേഹത്തിന്റെ പുതിയ ചുമതല.