കൊല്ലം
അഷ്ടമുടിക്കായലിലെ കണ്ടല്‍ത്തുരുത്തുകള്‍ മാലിന്യം തള്ളിയും തീയിട്ടും നശിപ്പിച്ച് സാമൂഹ്യവിരുദ്ധര്‍.
ആള്‍ത്താമസമില്ലാത്ത ചെറുതുരുത്തുകളിലെ സമൃദ്ധമായ കണ്ടല്‍ക്കാടുകളിലാണ് മീന്‍പിടിത്ത ബോട്ടുകള്‍ പൊളിക്കുന്നതിന്റെ അവശിഷ്ടങ്ങള്‍ തള്ളി തീയിടുന്നത്. ശക്തികുളങ്ങര കല്ലുപുറം കടവില്‍നിന്ന് പുത്തന്‍തുരുത്തിലേക്ക് പോകുന്നതിന് സമീപം ചെറുതുരുത്തുകളിലെ കണ്ടല്‍ക്കാടുകളിലെല്ലാം ഈ ദുരന്തകാഴ്ചയുണ്ട്.
കായലിന്റെ തീരദേശങ്ങളില്‍ ബോട്ട് പൊളിക്കുന്ന വര്‍ക്ഷോപ്പുകളിലെ അവശിഷ്ടങ്ങള്‍ എത്തുന്നത് ഈ തുരുത്തുകളിലാണ്. ദിവസവും തുടര്‍ച്ചയായി എത്തിക്കുന്ന മാലിന്യം ശനിയാഴ്ചയാണ് കത്തിക്കുന്നത്. വിഷയം പൊലീസിന്റെയും വനംവകുപ്പ് അധികൃതരുടെയും ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഫലപ്രദമായ നടപടിയുണ്ടായില്ല. വള്ളത്തില്‍ കയറി തുരുത്തില്‍ എത്തിച്ചേരുന്നതിന്റെ ജീവഭയംകൊണ്ട് പൊലീസ് ഇതുവരെ സ്ഥലം സന്ദര്‍ശിച്ചിട്ടില്ല.
തുരുത്തുകള്‍ രോഗക്കിടക്കയില്‍
ബോട്ടുപൊളിക്കുന്നതിന്റെ അവശിഷ്ടങ്ങളായ ഇരുമ്ബിനും തുരുമ്ബിനുമൊപ്പം തെര്‍മോകോള്‍, ഫൈബര്‍, സ്പോഞ്ച് എന്നിവയാണ് കണ്ടല്‍ക്കാടിന് ഇടയിലേക്ക് വലിയ തോതില്‍ തള്ളുന്നത്. ഇവ കത്തിക്കുമ്ബോള്‍ ഉയരുന്ന വിഷപ്പുക സമീപത്തെ ജനവാസ കേന്ദ്രങ്ങളായ കണക്കന്‍, അരുളപ്പന്‍, ഫാത്തിമ, മിനിഫാത്തിമ തുടങ്ങി എട്ട് തുരുത്തിലെ താമസക്കാരെ മാരകരോഗങ്ങള്‍ക്ക് ഇരയാക്കുന്നു. അടുത്തകാലത്ത് തുരുത്തുകളില്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. ശമനമില്ലാത്ത തലവേദന, ഛര്‍ദി, ശ്വാസംമുട്ടല്‍ തുടങ്ങിയ അസുഖങ്ങളും വ്യാപകമായുണ്ട്.
കത്തിത്തീരാത്ത അവശിഷ്ടങ്ങളും ഇരുമ്ബില്‍നിന്നുള്ള മാലിന്യങ്ങളും കായലിലേക്ക് ഒഴുകി വെള്ളത്തെയും വിഷലിപ്തമാക്കുന്നു. തുരുത്തിന് സമീപം മീനുകള്‍ വലിയ തോതില്‍ ചത്തുപൊങ്ങുന്നത് ഇപ്പോള്‍ പതിവാണ്. തുരുമ്ബെടുത്ത ആണികള്‍ വന്‍തോതില്‍ നിക്ഷേപിച്ചതിനാല്‍ തുരുത്തുകളില്‍ കാല് കുത്താന്‍ കഴിയാത്ത അവസ്ഥയാണ്. ഇരുമ്ബ് അവശിഷ്ടങ്ങള്‍ പലപ്പോഴും ചാക്കില്‍ക്കെട്ടി കായലില്‍ കെട്ടിത്താഴ്ത്തുകയും ചെയ്യുന്നുണ്ട്.
മാലിന്യം തള്ളുന്നത് ക്വട്ടേഷന്‍ സംഘം
ബോട്ടുകള്‍ പൊളിക്കുന്ന കേന്ദ്രങ്ങളില്‍നിന്ന് മാലിന്യം ശേഖരിച്ച് തുരുത്തുകളില്‍ തള്ളുന്നതിന് പ്രവര്‍ത്തിക്കുന്നത് നിരവധി ക്വട്ടേഷന്‍ സംഘങ്ങള്‍. 10,000 മുതല്‍ 20,000 രൂപ വരെ ഈടാക്കിയാണ് മാലിന്യക്കൂമ്ബാരം വള്ളത്തില്‍ കയറ്റി തുരുത്തുകളില്‍ തള്ളുന്നത്. സമീപവാസികള്‍ പലപ്പോഴും എതിര്‍പ്പുമായി രംഗത്ത് എത്തിയപ്പോള്‍ ക്വട്ടേഷന്‍ സംഘം ഭീഷണിപ്പെടുത്തി.
ചാരമാകുന്നത് ടൂറിസം സാധ്യതകളും
പ്രാക്കുളം സാമ്ബ്രാണിക്കോടിയെപ്പോലെ സഞ്ചാരികളുടെ പറുദീസയായി മാറേണ്ട തുരുത്തുകളാണ് അധികൃതരുടെ അനാസ്ഥയില്‍ വെന്തെരിയുന്നത്. സ്വകാര്യ, റവന്യു ഭൂമിയായിട്ടുള്ള ചെറുതുരുത്തുകളെ ടൂറിസം സര്‍ക്യൂട്ടിന്റെ ഭാഗമാക്കി വികസിപ്പിച്ചാല്‍ സമീപത്തെ തുരുത്തുകളിലുള്ളവരുടെ ജീവിതനിലവാരം മെച്ചപ്പെടുമെന്ന് കൗണ്‍സിലര്‍ രാജു നീലകണ്ഠന്‍ പറഞ്ഞു.
കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തും
തുരുത്തുകളില്‍ മാലിന്യം നിക്ഷേപിക്കുന്നതും കണ്ടല്‍ക്കാടുകള്‍ നശിപ്പിക്കുന്നതും കലക്ടറുടെയും മേയറുടെയും ശ്രദ്ധയില്‍പ്പെടുത്തുമെന്ന് സ്ഥലം സന്ദര്‍ശിച്ച ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ആര്‍ അജിത്കുമാര്‍ പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിന് കലക്ടറുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സമിതിക്ക് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ കഴിയും. റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കിയ ശേഷം ഇരുവരെയും കണ്ട് വിവരങ്ങള്‍ ധരിപ്പിക്കും.