നാസികളുടെ ചിഹ്നമായ ഹാക്കൻക്രൂസും സ്വസ്തികയും തമ്മിൽ ബന്ധമില്ലെന്നു സ്ഥാപിക്കുന്ന നിയമം പാസാക്കി കലിഫോണിയ സ്റ്റേറ്റ് ചരിത്രം സൃഷ്ടിച്ചു. അമേരിക്കയിൽ ഹാക്കൻക്രൂസ് പ്രദർശിപ്പിക്കുന്നവർക്കു 12 മാസം ജയിൽ വാസവും 22,000 ഡോളർ പിഴയുമുണ്ടെങ്കിലും ഒരു സംസ്ഥാന നിയമനിർമാണ സഭ ഇങ്ങിനെയൊരു നീക്കം നടത്തിയത് ആദ്യമായാണ്.
വിദ്വേഷത്തിന്റെയും വംശീയതയുടെയും പ്രതീകമായ ഹാക്കൻക്രൂസും സ്വസ്തികയും ഒന്നാണെന്ന തെറ്റിദ്ധാരണ നിലനിൽക്കുന്നുണ്ട്. ഹിന്ദു അമേരിക്കൻ ഫൌണ്ടേഷൻ മാനേജിങ് ഡയറക്ടർ സമീർ കൽറ പറഞ്ഞു: “വിദ്വേഷം ജനിപ്പിക്കുന്ന ഹാക്കൻക്രൂസും സമാധാനത്തിന്റെ പ്രതീകമായ സ്വസ്തികയും തമ്മിലുള്ള വ്യത്യാസം ജനങ്ങളെയും മാധ്യമങ്ങളെയും നിയമപാലകരെയും പഠിപ്പിക്കേണ്ടതുണ്ട്. സ്വസ്തിക ആയിരക്കണക്കിനു വർഷങ്ങളായി ഹിന്ദുക്കളും ബുദ്ധമതക്കാരും ജൈന മതക്കാരും മറ്റും പവിത്രമായ അടയാളമായാണ് ഉപയോഗിക്കുന്നത്.”
എബി.2282 എന്ന ബിൽ കലിഫോണിയ സഭയിൽ പാസാക്കിയത് പരിഷ്‌കരണത്തിന്റെ തുടക്കമാവുന്ന കാൽവയ്പാണെന്നു അദ്ദേഹം പറഞ്ഞു. ഹാക്കൻക്രൂസ് ഉപയോഗിക്കുന്നവരെയും സ്വസ്തിക ഉപയോഗിക്കുന്നവരെയും തിരിച്ചറിയാൻ കഴിയാത്ത കലിഫോണിയ പീനൽ കോഡിന്റെ 11411 വകുപ്പ് ഭേദഗതി ചെയ്യാൻ ഫെബ്രുവരിയിലാണ് നീക്കം തുടങ്ങിയത്. മെയ് 19 നു രണ്ടും തമ്മിലുള്ള വ്യത്യാസം വ്യക്തമായി സ്ഥാപിക്കുന്ന ഭേദഗതികൾ ചേർത്തു.
നിയമഭേദഗതിക്ക് മുൻകൈയെടുത്ത അസംബ്‌ളി അംഗം റെബേക്ക ബെയർ-കഹാനു (ചിത്രം) ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ നന്ദി പറഞ്ഞു.