ഈരാറ്റുപേട്ട: കഴിഞ്ഞവര്‍ഷത്തെ പ്രളയത്തില്‍ തകര്‍ന്ന ഇളപ്പുങ്കല്‍ പാലം പുനര്‍നിര്‍മിക്കാനുള്ള നീക്കം ആരംഭിക്കാത്തതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വീണ്ടും പ്രക്ഷോഭത്തിന് ഒരുങ്ങുന്നു.
പാലം തകര്‍ന്ന നാളുകളില്‍ ജനപ്രതിനിധികളെല്ലാം സന്ദര്‍ശിക്കുകയും നിര്‍മാണപ്രവര്‍ത്തനത്തിന് വേണ്ട നടപടി ഉറപ്പുനല്‍കിയതുമായിരുന്നു. എന്നാല്‍, എട്ടുമാസം പിന്നിട്ടിട്ടും ഒരു തീരുമാനവുമായില്ല.
ഈരാറ്റുപേട്ട നഗരസഭയിലെ കാരയ്ക്കാട് നിവാസികളും പാലാ നിയോജകമണ്ഡലത്തില്‍ വരുന്ന തലപ്പലം പഞ്ചായത്തിലെ ഇളപ്പുങ്കല്‍ നിവാസികള്‍ക്കും മീനച്ചിലാറിെന്റ മറുകരയിലെത്താന്‍ ആകെയുണ്ടായിരുന്ന മാര്‍ഗം രണ്ടടി വീതിയുള്ള നടപ്പാലമായിരുന്നു.
ഈ പാലത്തിലൂടെയാണ് സ്കൂള്‍ വിദ്യാര്‍ഥികളും കോളജ് വിദ്യാര്‍ഥികളും യാത്രചെയ്തിരുന്നത്. എന്നാല്‍, കഴിഞ്ഞ പ്രളയത്തില്‍ പാലം ഒലിച്ചുപോയി. പാലം തകര്‍ന്നതോടെ കാരയ്ക്കാട് സ്കൂളിലെ വിദ്യാര്‍ഥികള്‍ ഈരാറ്റുപേട്ട നഗരത്തിലൂടെ എട്ടു കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഇപ്പോള്‍ സ്കൂളില്‍ എത്തുന്നത്. തോണിമറിഞ്ഞും ചങ്ങാടം പൊട്ടിയും അപകടങ്ങള്‍ പതിവായ സമയത്ത് 1995-2000വര്‍ഷത്തില്‍ ജില്ല പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് ഈ നടപ്പാലം പണിതത്. പാലം തകര്‍ന്നതോടെ ഈ പ്രദേശത്തെ നൂറുകണക്കിന് വരുന്ന കുടുംബങ്ങളാണ് ദുരിതത്തിലായത്.
കഴിഞ്ഞദിവസം മീനച്ചിലാറ്റില്‍ കാണാതായ വയോധിക താമസിച്ചിരുന്നത് തകര്‍ന്ന പാലത്തിെന്റ പരിസരത്താണ്. ആറ്റിലേക്ക് ഇറങ്ങിയതോടെയാണ് അവരെ കാണാതായത്. വെറും അഞ്ചുമിനിറ്റ് കൊണ്ട് മീനച്ചിലാറിെന്റ മറുകര എത്തിയിരുന്നവര്‍ക്ക് ഇപ്പോള്‍ മണിക്കൂറുകള്‍ വേണം മറുകര എത്താന്‍.
കൈക്കുഞ്ഞുമായി പലരും വളരെ സാഹസികമായി മറുകര എത്താന്‍ ശ്രമിക്കുന്നുണ്ട്. ഇത് വലിയ അപകടത്തിന് കാരണമാകുമെന്നും നാട്ടുകാര്‍ പറയുന്നു. ഇവിടെ ഗതാഗതയോഗ്യമായ പാലം വേണമെന്ന് ഒരു പതിറ്റാണ്ടുമുമ്ബുള്ള ആവശ്യമാണ്. തൊടുപുഴ-കാഞ്ഞിരപ്പള്ളി റോഡും ഈരാറ്റുപേട്ട പീരുമേട് സംസ്ഥാനപാതയും ഈ പുഴയുടെ ഇരുവശത്തുകൂടി കടന്നുപോകുന്നു.
ഇവിടെ ഗതാഗതയോഗ്യമായ പാലം പണിതാല്‍ മൂവാറ്റുപുഴ, തൊടുപുഴ പ്രദേശങ്ങളില്‍നിന്ന് ടൂറിസ്റ്റ് കേന്ദ്രമായ വാഗമണ്ണിലേക്ക് പോകുന്നവര്‍ക്ക് ആറുകിലോമീറ്റര്‍ ദൂരം കുറച്ച് സഞ്ചരിച്ചാല്‍ മതി. അതുകൂടാതെ ഈരാറ്റുപേട്ട നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുകയും ചെയ്യാം.