ഷിക്കാഗോ വെടിവയ്പ്പിൽ മരണ സംഖ്യ ഏഴായി ഉയർന്ന ചൊവാഴ്ച, മാതാപിതാക്കൾ വെടിയേറ്റു മരിച്ച രണ്ടു വയസുകാരനെ പിതാവിന്റെ ജഡത്തിനടിയിൽ നിന്നു ജീവനോടെ കണ്ടെടുത്ത വാർത്ത തലക്കെട്ടുകൾ പിടിച്ചു. കെവിൻ മക്കാർത്തി (37) ഐറിന മക്കാർത്തി (35) എന്നിവരുടെ മകൻ ഐഡൻ ഇപ്പോൾ അമ്മയുടെ മാതാപിതാക്കളോടൊപ്പമാണ്.
കെവിനും ഐറീനയും സ്വാതന്ത്ര്യദിന പരേഡിൽ പങ്കെടുക്കുമ്പോഴാണ് പെൺവേഷം ധരിച്ച കൊലയാളി തുരുതുരാ നിറയൊഴിച്ചത്. മരിച്ചു വീണ കെവിന്റെ ജഡത്തിനടിയിൽ നിന്ന് ഐഡനെ കണ്ടെടുത്തത് ലൗറേൻ സിൽവ എന്ന 38കാരിയുടെ ആൺ സുഹൃത്താണ്. “കാലിൽ വെടിയേറ്റ് വീണ പിതാവിന്റെ അടിയിലാണ് കുട്ടി കിടന്നിരുന്നതെന്നു അയാൾ എന്നോട് പറഞ്ഞു,” ലൗറേൻ മാധ്യമങ്ങളോടു പറഞ്ഞു. അമ്മയും അച്ഛനും ഉടനെ വരുമോ എന്ന് കുട്ടി എന്നോട് ചോദിച്ചു കൊണ്ടിരുന്നു.
ഐഡനെ പിന്നീട് ഐറീനയുടെ മാതാപിതാക്കളായ മിഷയേയും നീന ലെവ്‌ബേർഗിനെയും ഏല്പിച്ചു.
ഐറീനയുടെ സുഹൃത്തുക്കൾ ആരംഭിച്ച ഗോഫണ്ട്മി പേജ് ഒരു മില്യൺ ഡോളറിലധികം ചൊവാഴ്ച പിരിച്ചെടുത്തു. ഐഡനു വേണ്ടിയാണു സഹായം എന്ന് കുറിച്ച പേജിൽ ഇങ്ങിനെ പറയുന്നു: “അനാഥനായ അവനു മുറിവുണങ്ങാനും ജീവിതത്തിൽ ഭദ്രത കണ്ടെത്താനും നീണ്ട യാത്രയാണുള്ളത്. സ്നേഹമോ മറ്റെന്തുമോ അവനു നല്കാൻ ഈ സമൂഹം തയാറാണ്.”
മരിച്ചവരിൽ ചൊവാഴ്ച്ച തിരിച്ചറിഞ്ഞ മറ്റൊരാൾ 88 വയസുള്ള സ്റ്റീഫൻ സ്‌ട്രോസ് ആണ്. സാമ്പത്തിക ഉപദേഷ്ടാവായ സ്‌ട്രോസ് ഈ പ്രായത്തിലും എന്നും ഷിക്കാഗോയിൽ ജോലിക്കു പോയിരുന്നതു തീവണ്ടിയിലാണ്. “അദ്ദേഹം വളരെ സജീവമായി ജീവിച്ചയാളാണ്,” പേരക്കുട്ടി തോബിയാസ് പറഞ്ഞു. “പ്രായത്തെ വെല്ലുന്ന ഊർജം അദ്ദേഹത്തിന് ഉണ്ടായിരുന്നു. തീർച്ചയായും ഇനിയും ഏറെക്കാലം അദ്ദേഹത്തെ ജീവിച്ചിരിക്കുമായിരുന്നു.”
കൊല്ലപ്പെട്ട ആറു പേരുടെ പേരുകൾ പൊലീസ് പുറത്തു വിട്ടു. ഏഴാമനെ കുറിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല.
കാതറൈൻ ഗോൾഡ്‌സ്റ്റീൻ (64) ജാക്വലിൻ സാൻഡീം (63) നിക്കൊളാസ് ടോലെഡോ സറഗോസ (78) എന്നിവരാണ് കെവിനും ഐറിനും സ്‌ട്രോസിനും പുറമെ മരിച്ചത്. സറഗോസ മെക്സിക്കൻ പൗരനാണ്.