ഒർലാണ്ടോയിലെ ഡിസ്‌നി വേൾഡിലെ ഹിൽട്ടൺ ഡബിൾ ട്രീ ഹോട്ടലിനെ കൊച്ചുകേരളമാക്കി ഫൊക്കാനയുടെ ചതുർദിന അന്തരാഷ്ട്ര കൺവെൻഷന് തിരി തെളിഞ്ഞു. യശഃശരീയനായ സാക്ഷാൽ കെ.എം.മാണിയുടെ പുത്രനും പാർട്ടിയുടെ ഇപ്പോഴത്തെ നേതാവുമായ ജോസ് കെ. മാണി എംപി ഭദ്രദീപം കൊളുത്തിയതോടെ അമേരിക്കയിലെ കേരളീയതയുടെ പരിഛേദമായ ഫൊക്കാന എന്ന മഹാസംഘടനയുടെ 19 മത് കൺവെൻഷൻനു തുടക്കമായി.
കൺവെൻഷൻ നഗരിയായ മറിയാമ്മ പിള്ള നഗരിയെ അക്ഷരാർത്ഥത്തിൽ കൊച്ചുകേരളമയക്കിയ മഹാസമ്മേളനത്തിനു കൊഴുപ്പുകൂട്ടാൻ ചെണ്ടമേളം, പുലിക്കളി തുടങ്ങിയ കേരളിയ കലാരൂപങ്ങളും പച്ച കസവു കരയും പച്ച പട്ടു ബ്ലൗസുമണിഞ്ഞ മലയാളി മങ്കമാരുടെ തലപ്പൊലിയും അണിനിരന്ന ഘോഷയാത്രയാണ് മുഖ്യാതിഥികളെ പ്രധാന വേദിയിലേക്ക് ആനയിച്ചത്.
ഫൊക്കാനയുടെ വിവിധ റീജിയണുകളിൽ നിന്നുള്ള പ്രതിനിധികൾ അവരവരുടെ ബാനറുകളുമായി മുഖ്യാതിഥികൾക്ക് പിന്നിൽ അണിനിരന്നു. ആതിഥേയ സംസഥാനമായ ഫ്ലോറിഡ റീജിയൻ ആയിരിന്നു ഏറ്റവും മുൻപിൽ നിന്ന് ഘോഷയാത്രയെ നയിച്ചത്. അവർക്ക് പിന്നിൽ ചിക്കാഗോ, ടെക്സസ്, ന്യൂയോർക്ക്, ന്യൂജേഴ്‌സി, ന്യൂഇംഗ്ലണ്ട്, കാനഡ, പെൻസിൽവാനിയ, വാഷിംഗ്‌ടൺ ഡി.സി. തുടങ്ങിയ റീജിയണുകളിൽ നിന്നുള്ള പ്രതിനിധികൾ കൂടി ചേർന്നതോടെ ഹിൽട്ടൺ ഹോട്ടൽ കേരളത്തിന്റെ ഒരു പരിഛേദമായി മാറുകയായിരുന്നു. പച്ചക്കര മുണ്ടും പച്ച ജൂബയും അണിഞ്ഞ പുരുഷൻമാരും കൂടി ചേർന്നതോടെ നിറവൈവിധ്യങ്ങളാൽ ഹോട്ടൽ പരിസരം നിറഞ്ഞു. ഡിസ്‌നി വേൾഡിലെ യൂണിവേഴ്സൽ പാർക്കിനു തൊട്ടടുത്തുള്ള കൂറ്റൻ ഹോട്ടൽ സമുച്ചയമായ ഹിൽട്ടൺ ഡബിൾ ട്രീ ഹോട്ടലിലെ സ്വദേശികളും വിദേശികളുമായ സഞ്ചാരികൾക്ക് അപ്രതീക്ഷിതമായ ദൃശ്യവിസ്മയമാണ് ദർശിക്കാൻ കഴിഞ്ഞത്.
വലിയ രാഷ്ട്രീയ താരപൊലിമകളൊന്നും ഇല്ലാതിരുന്ന ഉദ്ഘാടന സമ്മേളനത്തിൽ കേരളത്തിലെ മാധ്യമ രംഗത്തെ കുലപതിയെന്നു വിശേഷിപ്പിക്കാവുന്ന ഡോ. ജോൺ ബ്രിട്ടാസ് എംപിയായിരുന്നു മുഖ്യ പ്രഭാഷണം നടത്തിയത്. ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് അധ്യക്ഷത വഹിച്ചു.
കോവിഡ് മൂർദ്ധന്യത്തിൽ നിൽക്കുമ്പോഴാണ് പ്രസിഡന്റുപദം ഏറ്റെടുക്കാൻ നിയോഗമുണ്ടായതെന്ന് അധ്യക്ഷ പ്രസംഗത്തിൽ ജോർജി വർഗീസ് പറഞ്ഞു. എങ്കിലും മടി പിടിച്ചിരിക്കാതെ താനും സഹപ്രവർത്തകരും രംഗത്തിറങ്ങുകയായിരുന്നു. ഇരുന്നൂറോളം പ്രോഗ്രാമുകൾ നടത്തിയതിൽ ഏറ്റവും സംതൃപ്തി നൽകിയത് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടിയുള്ള മാജിക് പ്ലാനറ്റിൽ കേരള കൺ വൻഷൻ നടത്തിയതാണ്. കേരള ഗവർണർ പോലും അത് അഭിനന്ദിച്ചു.
പല പ്രതിസന്ധികളും തങ്ങൾ നേരിട്ടു. ഫൊക്കാനയെ തകർക്കാൻ ചിലർ കേസുകളുമായി പോയി. എങ്കിലും സധൈര്യം തങ്ങൾ അതിനെ നേരിട്ടു.
മികച്ച കണ്വന്ഷനും കലാപരിപാടികളുമാണ് ഒരുക്കിയിരിക്കുന്നത്. അതിനാൽ മൂന്ന് ദിനരാത്രങ്ങൾ എല്ലാ ടെൻഷനും മറന്ന് ആഹ്ലാക്കുക. എന്ജോയ്- അദ്ദേഹം പറഞ്ഞു.
യോഗത്തിൽ ലോക പ്രശസ്ത മന്ത്രികനും മോട്ടിവേഷനൽ സ്പീക്കറും കാരുണ്യപ്രവർത്തകനുമായ പ്രൊഫ. ഗോപിനാഥ് മുതുകാട്, ദീപിക അസോസിയേറ്റ് എഡിറ്ററും ഡൽഹി ബ്യൂറോ ചീഫുമായ ജോർജ് കള്ളിവയലിൽ, കിഡ്‌നി ഫൌണ്ടേഷൻ ചെയർമാൻ ഫാ. ഡേവിസ് ചിറമേൽ, മജീഷ്യൻ ഗോപിനാഥ് മുതുകാട്, മുൻ എംഎൽ എമാരായ വർക്കല കഹാർ, വി.പി. സചീന്ദ്രൻ, ന്യൂയോർക്കിലെ റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ലേറ്റച്ചറും വൈസ് പ്രസിഡണ്ടുമായ ഡോ. ആനി പോൾ, ഫൊക്കാന നേതാക്കന്മാരായ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബു കുളങ്ങര, ട്രഷറർ സണ്ണി മറ്റമന, ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, വൈസ് പ്രസിഡൻറ് തോമസ് തോമസ്, അസോസിയേറ്റ് സെക്രട്ടറി ഡോ. മാത്യു വർഗീസ്, അസോസിയേറ്റ് ട്രഷറർ വിപിൻ രാജ്, ജോജി തോമസ്, ബിജു ജോൺ, വനിതാ ഫോറം ചെയർപേഴ്‌സൺ ഡോ.കലാ ഷഹി, ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, സെക്രെട്ടറി സജി പോത്തൻ , ഫൊക്കാന അഡ്വൈസറി ബോർഡ് ചെയർമാൻ ടി.എസ് ചാക്കോ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ഫൊക്കാന സെക്രട്ടറി സജിമോൻ ആന്റണി അതിഥികളെ പരിചയപ്പെടുത്തി സ്റ്റേജിലേക്ക് ആനയിച്ചു. അദ്ദേഹമായിരുന്നു പ്രധാന അവതാരകൻ. കാനഡയിൽ നിന്നുള്ള ബിലു കുര്യൻ ആയിരുന്നു മറ്റൊരു അവതാരിക. ഫൊക്കാന മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ. മാമ്മൻ സി. ജേക്കബ് സ്വാഗതവും മുൻ പ്രസിഡണ്ട് പോൾ കറുകപ്പള്ളിൽ നന്ദിയും പറഞ്ഞു. ന്യൂജേഴ്‌സിയിൽ നിന്നുള്ള ഐറീൻ എലിസബത്ത് ജേക്കബ് അമേരിക്കൻ ദേശീയ ഗാനവും ഫൊക്കാന വിമൻസ് ഫോറം പ്രസിഡണ്ട് ദോ. കല ഷാഹി, ഡോ. ഷീല വർഗീസ്, മേരിക്കുട്ടി മൈക്കിൾ, ബ്രിജിത് ജോർജ് ഇന്ത്യൻ ദേശീയ ഗാനവും ആലപിച്ചു.