ചെന്നൈ: മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി വ്യത്യസ്തമായ നിരവധി വേഷങ്ങള്‍ കൈകാര്യം ചെയ്ത, ഒരുപിടി നല്ല സിനിമകള്‍ സംവിധാനം ചെയ്ത നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ മരണപ്പെട്ടുവെന്ന വാര്‍ത്ത സിനിമാമേഖലയെയാകെ ഞെട്ടിച്ചിരിക്കുകയാണ്.
ഇന്ന് രാവിലെ ചെന്നൈയിലെ ഫ്ളാറ്റില്‍ അദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രതാപ് പോത്തന്റെ അപ്രതീക്ഷിത മരണത്തെക്കാള്‍ ഏറെ അമ്ബരപ്പിക്കുകയാണ് അദ്ദേഹം കഴിഞ്ഞ 24 മണിക്കൂറിനിടെ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റുകള്‍.
മരണത്തെക്കുറിച്ചും നിലനില്‍പ്പിനെ സംബന്ധിച്ചുമുള്ള കുറിപ്പുകളാണ് മരണത്തിന് തൊട്ടുമുന്‍പുള്ള സമയങ്ങളില്‍ പ്രതാപ് പോത്തന്‍ പങ്കുവച്ചിരിക്കുന്നത്. അമേരിക്കന്‍ ഗായകന്‍ ജിം മോറിസണ്‍, അമേരിക്കന്‍ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ ജോര്‍ജ് കാര്‍ലിന്‍, ഇംഗ്ളീഷ് എഴുത്തുകാരനായ എ എ മില്‍നെ എന്നിവരുടെ വാക്കുകളാണ് കുറിപ്പുകളായി പ്രതാപ് പങ്കുവച്ചത്.
ഫേസ്ബുക്ക് കുറിപ്പുകള്‍
കലയില്‍ പ്രത്യേകിച്ച് സിനിമയില്‍ നിലനില്‍ക്കാനുള്ള കഠിനശ്രമത്തിലാണ് ആളുകള്‍. ഗുണനം എന്നത് ഒരു കളിയാണ്, എല്ലാ തലമുറകളും അത് പിന്തുടരുന്നു. ബില്ലുകള്‍ ഒടുക്കുന്ന പ്രക്രിയയാണ് ജീവിതം. ഒരു പ്രശ്നത്തിന്റെ വേരിന് ചികിത്സ നല്‍കാതെ അതിന്റെ ലക്ഷണങ്ങള്‍ക്ക് ചികിത്സ നല്‍കിക്കൊണ്ടിരുന്നാല്‍ നിങ്ങള്‍ക്ക് മരുന്നുകടയെ ആശ്രയിക്കേണ്ടതായി വരും. ചെറിയ അളവില്‍ ഉമിനീര് ഏറെക്കാലംക്കൊണ്ട് വിഴുങ്ങുന്നതാണ് മരണം. ചിലയാളുകള്‍ കൂടുതലായി പരിഗണന നല്‍കുന്നു, അതായിരിക്കാം സ്നേഹം. ഇവയായിരുന്നു പ്രതാപ് പോത്തന്റെ കുറിപ്പുകള്‍.
നടന്‍, സംവിധായകന്‍ എന്നതിന് പുറമേ നിര്‍മാതാവ്, എഴുത്തുകാരന്‍ എന്നീ നിലകളിലും പ്രതാപ് പോത്തന്‍ ശ്രദ്ധേയനായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഒരു യാത്രാമൊഴി, ഡെയ്‌സി, ഋതുഭേദം തുടങ്ങിയവ അടക്കം മലയാളത്തിലും തമിഴിലും തെലുങ്കിലുമായി 12 സിനിമകള്‍ സംവിധാനം ചെയ്തു. സൊല്ല തുടിക്കിത് മനസ് എന്ന ചിത്രത്തിനു തിരക്കഥയൊരുക്കി. പ്രശസ്ത നിര്‍മാതാവ് ഹരി പോത്തന്‍ സഹോദരനാണ്. 1985 ല്‍ ചലച്ചിത്രതാരം രാധികയെ വിവാഹം ചെയ്തെങ്കിലും അടുത്ത വര്‍ഷം വിവാഹമോചിതനായി. പിന്നീട് 1990 ല്‍ അമല സത്യനാഥിനെ വിവാഹം ചെയ്തു. 2012 ല്‍ പിരിഞ്ഞു. ഈ ബന്ധത്തില്‍ കേയ എന്ന മകളുണ്ട്.