കാബൂള്‍: അഫ്ഗാനിസ്ഥാനിലെ സുരക്ഷ പ്രശ്‌നങ്ങള്‍ പരിഹരിച്ചതായും രാജ്യത്തെ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളും സിഖുകാരും മടങ്ങിയെത്തണമെന്നും താലിബാന്റെ അഭ്യര്‍ഥന.
താലിബാന്‍ മന്ത്രിയുടെ ഓഫിസ് ഡയറക്ടര്‍ ജനറല്‍ ഡോ. മുല്ല അബ്ദുല്‍ വാസി ഞായറാഴ്ച അഫ്ഗാനിസ്ഥാനിലെ ഹിന്ദു, സിഖ് കൗണ്‍സില്‍ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് ആവശ്യം ഉന്നയിച്ചത്. സുരക്ഷ പ്രശ്‌നങ്ങള്‍ കാരണം രാജ്യം വിട്ട എല്ലാ ഇന്ത്യക്കാര്‍ക്കും സിഖുകാര്‍ക്കും രാജ്യത്ത് സുരക്ഷ ഏര്‍പ്പെടുത്തിയതിനാല്‍ ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങാമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
ഇസ്‍ലാമിക് സ്റ്റേറ്റ് ഖൊറാസാന്‍ പ്രൊവിന്‍സ് (ഐ.എസ്.കെ.പി) കാബൂളിലെ ഗുരുദ്വാരക്കെതിരെ നടത്തിയ ആക്രമണം തടഞ്ഞതിന് സിഖ് നേതാക്കള്‍ നന്ദി പറഞ്ഞതായി താലിബാന്‍ വാര്‍ത്ത കുറിപ്പില്‍ അവകാശപ്പെട്ടു. കാബൂളിലെ കാര്‍ട്ടെ പര്‍വാന്‍ ഗുരുദ്വാരക്കെതിരെ ജൂണ്‍ 18നായിരുന്നു ആക്രമണം. ഇതില്‍ ഒരു സിഖുകാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണകാരികള്‍ എത്തുമ്ബോള്‍ 30ഓളം പേര്‍ ഗുരുദ്വാര സമുച്ചയത്തിനുള്ളില്‍ പ്രഭാത പ്രാര്‍ഥനക്കുണ്ടായിരുന്നു. ഗുരുദ്വാര കാവല്‍ക്കാരന്‍ അഹ്മദ് എന്നയാളെ അക്രമികള്‍ കൊലപ്പെടുത്തി.
ആക്രമണത്തില്‍ തകര്‍ന്ന ഗുരുദ്വാര നവീകരിക്കാന്‍ താലിബാന്റെ നേതൃത്വത്തിലുള്ള അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും നാശനഷ്ടങ്ങളുടെ തോത് വിലയിരുത്താന്‍ സാങ്കേതിക സംഘത്തെയ നിയോഗിക്കുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
2020 മാര്‍ച്ചില്‍, കാബൂളിലെ ഷോര്‍ട്ട് ബസാര്‍ ഏരിയയിലെ ശ്രീ ഗുരു ഹര്‍ റായ് സാഹിബ് ഗുരുദ്വാരയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 27 സിഖുകാര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇന്റെ ഉത്തരവാദിത്തം ഇസ്‍ലാമിക് സ്റ്റേറ്റാണ് ഏറ്റെടുത്തത്.