ജിദ്ദ: മക്കയുടെ ചരിത്രത്തില്‍ തന്നെ എക്കാലത്തെയും വലിയ രീതിയിലുള്ള വിപുലീകരണ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ മസ്ജിദുല്‍ ഹറാമില്‍ നടക്കുന്നതെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രി ഡോ.
തൗഫീഖ് അല്‍ റബിഅ പറഞ്ഞു. പള്ളിയുടെയും പരിസരങ്ങളുടെയും വിപുലീകരണത്തിനുള്ള ചെലവ് ഇതിനോടകം 20,000 കോടി റിയാല്‍ കവിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
കെയ്‌റോയിലെ സൗദി എംബസിയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും ഹജ്ജോ, ഉംറയോ നിര്‍വഹിക്കാന്‍ സൗദിയിലെത്തുന്ന വനിതാ തീര്‍ഥാടകരെ അനുഗമിക്കാന്‍ ഇനി മഹ്‌റം (രക്തബന്ധു) ആവശ്യമില്ലെന്ന് ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു. ലോകമെമ്ബാടുമുള്ള മുസ്ലിംകള്‍ക്ക് നല്‍കുന്ന ഉംറ വിസകളുടെ എണ്ണത്തിന് ക്വാട്ടയോ, പരിധിയോ നിശ്ചയിച്ചിട്ടില്ല.
ഏത് തരത്തിലുള്ള വിസയുമായി രാജ്യത്തേക്ക് വരുന്ന ഏതൊരു മുസ്ലിമിനും നിലവില്‍ ഉംറ നിര്‍വഹിക്കാവുന്നതാണ്. ഹജ്ജിന്റെയും ഉംറയുടെയും ചെലവ് കുറക്കുന്നതിന് ആലോചന ഉണ്ടോ എന്ന ചോദ്യത്തിന് ആ വിഷയം നിരവധി ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. സൗദിയിലെ ഇരു ഹറമുകള്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന വിശ്വാസികള്‍ക്ക് ഹജ്ജ് മന്ത്രാലയം നല്‍കുന്ന സേവനങ്ങളുടെ ഡിജിറ്റലൈസേഷനും ആധുനിക സാങ്കേതികവിദ്യകളുടെ പരിചയപ്പെടുത്തലും ഉപയോഗവും സംബന്ധിച്ച് സമീപകാലത്ത് രാജ്യം നടത്തിയ ശ്രമങ്ങളെക്കുറിച്ചും മന്ത്രി പരാമര്‍ശിച്ചു.
തീര്‍ഥാടകര്‍ക്കുള്ള ചില സേവനങ്ങള്‍ നല്‍കുന്നതിന് നിലവില്‍ റോബോട്ടുകളെ ഉപയോഗിക്കുന്നതും, ചുരുങ്ങിയ സമയത്തിനുള്ളില്‍ ഉംറ പെര്‍മിറ്റ് ബുക്ക് ചെയ്യാനും ശേഷം മണിക്കൂറിനുള്ളില്‍ വിസ ലഭ്യമാക്കാനുമെല്ലാം സാഹചര്യമൊരുക്കി തീര്‍ഥാടകര്‍ക്കും വിശുദ്ധ പള്ളികള്‍ സന്ദര്‍ശിക്കുന്നവര്‍ക്കും നിരവധി സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന ‘നുസ്‌ക്’ പ്ലാറ്റ്‌ഫോം വികസിപ്പിച്ചതടക്കമുള്ള കാര്യങ്ങളെല്ലാം ഇതില്‍ ഉള്‍പ്പെടുന്നതായും മന്ത്രി ഡോ. തൗഫീഖ് അല്‍ റബിഅ കൂട്ടിച്ചേര്‍ത്തു.