വാഷിംഗ്ടൺ: അഫ്ഗാനിൽ നിന്നുള്ള അമേരിക്കൻ സൈനിക പിന്മാറ്റത്തിലെ അതൃപ്തി മറനീക്കി പുറത്തുവരുന്നു. ജോ ബൈഡന്റെ തീരുമാനം തിടുക്കത്തോടെയായിരുന്നുവെന്നും ഒരു വർഷത്തിനകം അൽ ഖ്വയ്ദ ശക്തിയാകുമെന്നും ജനറൽ മാർക് മിലെ മുന്നറിയിപ്പ് നൽകി. പ്രതിരോധ രംഗത്തെ നിരീക്ഷകരായ സെനറ്റ് കമ്മറ്റിക്കു മുമ്പാകെ വച്ച റിപ്പോർട്ടിലാണ് സൈനിക മേധാവികൾ ബൈഡന്റെ നയത്തെ വിമർശിച്ചത്.
അഫ്ഗാൻ ഭരണകൂടം ഇത്രപെട്ടന്ന് തകരുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. അഫ്ഗാൻ സൈന്യത്തിന്റെ പിന്തിരിഞ്ഞോട്ടവും ഞെട്ടിച്ചു. അതേ സമയം 2500 അമേരിക്കൻ സൈനികരെ സ്ഥിരമായി കാബൂളിൽ നിലനിർത്തുന്ന കാര്യം ജോ ബൈഡൻ ചെവികൊള്ളാതിരുന്നത് ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുമെന്നും ജനറൽ മാർക് മിലേയും ഫ്രാങ്ക് മക്കെൻസിയും പറഞ്ഞു.
കാബൂളിൽ നിന്നുള്ള സൈനിക പിന്മാറ്റത്തിന്റെ ഒരോ ഘട്ടവും എടുത്ത നടപടികളും സെനറ്റ് അംഗങ്ങൾ സൈനികമേധാവിമാരോട് വിശദമായി ചോദിച്ചറിഞ്ഞു. അഫ്ഗാനിലെ താലിബാന്റെ നീക്കങ്ങളെ മുൻകൂട്ടി അറിയാൻ സ്വീകരിച്ച നടപടികളും ജനറൽമാർ വിശദീകരിച്ചു. എന്നാൽ സൈനിക പിന്മാറ്റം ഉടൻ പൂർത്തീകരിക്കരുതെന്നും 2500 സൈനികരെ നിലനിർത്തണമെന്നും ആവർത്തിച്ച് ആവശ്യപ്പെട്ട കാര്യം ജനറൽമാർ സമിതിക്ക് മുമ്പാകെ ബോധിപ്പിച്ചു.