ന്യൂഡൽഹി : 2020 ൽ ഉണ്ടായ ഡൽഹി കലാപം ആസൂത്രിതമാണെന്ന് സ്ഥിരീകരിച്ച് ഡൽഹി ഹൈക്കോടതി. സർക്കാരിനെ അസ്ഥിരപ്പെടുത്തുകയും ജനജീവിതത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യാനുള്ള ശ്രമമാണ് നടന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഏതെങ്കിലും ഒരു ആവേശത്തിന്റെ പുറത്തുണ്ടായ സംഭവങ്ങളല്ല ഇതെന്നും കോടതി സ്ഥിരീകരിച്ചു.
ഡൽഹി പോലീസ് ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാൽ കലാപത്തിനിടെ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ മുഹമ്മദ് ഇബ്രാഹിമിന്റെ ഹർജി തളളിക്കൊണ്ട് പുറത്തിറക്കിയ ഉത്തരവിലാണ് കോടതിയുടെ നിർണായക പരാമർശം. അക്രമികൾ സിസിടിവി നശിപ്പിച്ചതിൽ നിന്ന് തന്നെ അക്രമം ആസൂത്രിതമാണെന്ന് വ്യക്തമാണെന്നും ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് അറിയിച്ചു.
സംസ്ഥാനത്തെ ക്രസമാധാന നില തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടത്തിയത്. സിസിടിവികൾ വരെ തകർത്തുകൊണ്ടാണ് അക്രമികൾ കലാപം അഴിച്ചുവിട്ടത്. എണ്ണത്തിൽ കുറവായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ കലാപകാരികൾ വടിയും ദണ്ഡും ബാറ്റും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
വ്യക്തി സ്വാതന്ത്ര്യം സാമൂഹിക ഘടനയെ ഒന്നാകെ ഭീഷണിപ്പെടുത്താൻ വേണ്ടി ഒരിക്കലും ഉപയോഗിക്കാനാകില്ല. മുഹമ്മദ് ഇബ്രാഹിം വാളുമായി പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു കോടതിയുടെ പ്രത്യേക പരാമർശം. വാൾ തന്റെയും കുടുംബത്തിന്റെയും രക്ഷയ്‌ക്ക് വേണ്ടി കൈവശം വച്ചതാണെന്ന ഇബ്രാഹിമിന്റെ വാദം കോടതി അംഗീകരിച്ചില്ല. കലാപവുമായി ബന്ധപ്പെട്ട കേസിലെ അഞ്ച് പ്രതികൾക്ക് ഹൈക്കോടതി ബെഞ്ച് സെപ്റ്റംബർ എട്ടിന് ജാമ്യം അനുവദിച്ചിരുന്നു.
2020 ഫെബ്രുവരിയിൽ മൂന്ന് ദിവസങ്ങളിലായി നടന്ന കലാപത്തിൽ 50 പേർ മരിക്കുകയും 200 ഓളം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.