കനത്ത മഞ്ഞുകാറ്റിൽ ന്യു യോർക്ക് സംസ്ഥാനത്തു വെള്ളിയാഴ്ച രണ്ടു പേർ മരിച്ചെന്നു അധികൃതർ സ്ഥിരീകരിച്ചു. മഞ്ഞു കുമിഞ്ഞു കൂടിയപ്പോൾ അതിന്റെ ഭാരം കൊണ്ട് ഹാംബർഗിൽ ഒരു കെട്ടിടം വീഴുകയും ചെയ്തു.
ഏറി കൗണ്ടിയിൽ മഞ്ഞു നീക്കം ചെയ്യാൻ ശ്രമിക്കുമ്പോഴാണ് രണ്ടു പേർ മരിച്ചതെന്നു പൊതുമരാമത്തു ഉദ്യോഗ്‌സഥർ പറഞ്ഞു. ഈ മേഖലയിൽ വെള്ളിയാഴ്ച പലേടത്തും 60 ഇഞ്ച് വരെ ഉയരത്തിൽ മഞ്ഞു വീണു.
ഓർച്ചാർഡ് പാർക്കിൽ വൈകിട്ടോടെ 66 ഇഞ്ച് എത്തി. ബഫലോയിൽ നിന്ന് എട്ടു മൈൽ അകലെ ബ്ലാസ്ഡെല്ലിൽ 65 ഇഞ്ചും.
ന്യു യോർക്കിന്റെ പടിഞ്ഞാറും വടക്കും ഭാഗങ്ങളിൽ ജീവിതം സ്തംഭിച്ചു. പലേടത്തും രണ്ടടിയോളം മഞ്ഞു വീണിട്ടുണ്ട്. മഞ്ഞിൽ തീരെ കാണാൻ കഴിയാത്ത അവസ്ഥ ഉണ്ടാവും എന്നതിനാൽ വാഹനങ്ങൾ ഓടിക്കരുതെന്നു താക്കീതുണ്ട്.
ബഫലോ മേഖലയിൽ വ്യാഴാഴ്ച വൈകിട്ടോടെ ഇടിമിന്നലും ഉണ്ടായി. ശക്തമായ കാറ്റു ശനിയാഴ്ച വൈകിട്ട് വരെ പ്രതീക്ഷിക്കുന്നു.
ന്യു യോർക്ക് ഗവർണർ കാത്തി ഹോക്കൽ വ്യാഴാഴ്ച 11 കൗണ്ടികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഗ്രേറ്റ് ലേക്‌സിലെ ചൂടുള്ള വെള്ളവും ആർക്ടിക്കിൽ നിന്നുള്ള ശീതവായുവും കൂടിച്ചേരുമ്പോഴാണ് ഇത്തരം ശക്തമായ മഞ്ഞുകാറ്റ് ഉണ്ടാവുന്നതെന്നു വിദഗ്ദർ പറയുന്നു.