ന്യൂഡൽഹി: താൻ ബിജെപിയിലേക്കു പോകുന്നുവെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്. കോൺഗ്രസ് വിടുകയാണെന്നും എന്നാൽ ബിജെപിയിൽ ചേരില്ലെന്നും അമരീന്ദർ സിങ് വ്യക്തമാക്കി.
“ഇതുവരെ ഞാൻ കോൺഗ്രസിലായിരുന്നു, ഇനി തുടരില്ല. എന്നെ നല്ല രീതിയിൽ പരിഗണിക്കില്ല,” അദ്ദേഹം എൻഡിടിവിയോട് പറഞ്ഞു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച അമരീന്ദർ സിങ് തന്നെ അപമാനിച്ചെന്നും ഭാവി തിരഞ്ഞെടുക്കാനുള്ള ഓപ്‌ഷനുകൾ തുറന്നിടുകയാണെന്നും പറഞ്ഞിരുന്നു.
ഇന്നലെ ഡൽഹി സന്ദർശിച്ച അമരീന്ദർ സിങ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത് ബിജെപിയിലേക്കു പോകുന്നതിന്റെ സൂചയാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ കർഷക സമരവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾക്കായാണ് അമിത് ഷായെ സന്ദർശിച്ചതെന്ന് അദ്ദേഹത്തിന്റെ മാധ്യമ വക്താവ് പിന്നീട് വ്യക്തമാക്കി.
അതിനു പിന്നാലെയാണ് ഇപ്പോൾ ബിജെപിയിലേക്കില്ലെന്നു വ്യക്തമാക്കി അമരീന്ദർ സിങ് തന്നെ രംഗത്തെത്തിയിരിക്കുന്നത്.