യുവ ഇന്ത്യൻ അമേരിക്കൻ പൗരന്മാർ സ്‌കൂൾ കാലഘട്ടത്തിനു മുൻപു തന്നെ വംശീയ വിവേചനത്തിനു വിധേയരാവുന്നുണ്ടെന്നു പുതിയ പഠനം. യുഎസിൽ ജീവിക്കുന്ന 35 ലക്ഷത്തിലേറെ ദക്ഷിണേഷ്യക്കാരിൽ ഉൾപ്പെട്ട ഇന്ത്യക്കാരിൽ കൗമാര പ്രായത്തിലുള്ള രണ്ടാം തലമുറയ്ക്കാണ് ഈ ദുരനുഭവങ്ങൾ കൂടുതലെന്ന് ടെക്സസ് എ ആൻഡ് എം യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് നടത്തിയ പഠനത്തിൽ കണ്ടു.
ഇരയാവുന്നവരുടെ സ്വന്തമായ വ്യക്തി വികാസത്തിന് ഇതു തടസ്സമാവുന്നു.
ദൈവങ്ങളെയും ഭാഷയെയും സംസ്കാരത്തെയും ഭക്ഷണത്തെയും വരെ അധിക്ഷേപിച്ചാണ് വെള്ളക്കാരായ കുട്ടികൾ സംസാരിക്കുന്നതെന്നു പഠനത്തിൽ കണ്ടെത്തി. 12 മുതൽ 17 വയസ് വരെ പ്രായമുള്ള ഒൻപതു പേർ അനുഭവങ്ങൾ പങ്കു വച്ചു.
ഇന്ത്യൻ വേരുകൾ നിലനിൽക്കെ തന്നെ അമേരിക്കൻ ആവാനുള്ള ശ്രമത്തിൽ സഹിക്കേണ്ടി വരുന്ന കഷ്ടപ്പാട് അവർ വിവരിച്ചു. തൊലിയുടെ നിറം അതിനൊരു തടസമാവുന്നു എന്ന കാര്യം ഖേദത്തോടെയാണ് അവർ പറഞ്ഞത്.
“ഇന്ത്യൻ അമേരിക്കൻ എന്നു വച്ചാൽ രണ്ടു ലോകങ്ങൾക്കിടയിൽ ജീവിക്കുന്ന ഒരാൾ. വീട്ടിൽ ഞാൻ എല്ലാ അർഥത്തിലും ഇന്ത്യൻ. സ്കൂളിൽ ചെന്നാൽ അമേരിക്കൻ.
“പാശ്ചാത്യ ലോകത്തിനു ഇന്ത്യയെ അറിയില്ല. തിരിച്ചും.”