നഴ്‌സുമാരുടെ പണിമുടക്ക് രണ്ടാം ദിവസത്തിലേക്കു കടന്നതോടെ ന്യു യോർക്ക് നഗരത്തിൽ രണ്ടു വലിയ ആശുപത്രികൾ കഷ്ടപ്പാടിലായി. ഉള്ള ജീവനക്കാർക്കു താങ്ങാൻ കഴിയാത്ത ജോലി ഭാരം. രോഗികൾക്കാവട്ടെ വേണ്ടത്ര ശ്രദ്ധയും പരിചരണവും ലഭിക്കാത്ത സ്ഥിതിയും.
മൻഹാട്ടനിലെ മൗണ്ട് സിനായി ആശുപത്രിയിൽ ജോലി ചെയ്യുന്ന ഒരു നഴ്‌സ് മാധ്യമങ്ങളോട് പറഞ്ഞു: “പറയാൻ കഴിയാത്ത വിധം കഷ്ടപ്പാടാണ് ഇവിടെ. ഞങ്ങൾ മരിക്കയാണ്.” ആന്തര രക്തസ്രാവവുമായി എത്തിയ ഒരു രോഗിക്ക് പരിചരണം ലഭിക്കാതെ മരണത്തിനു അടുത്തെത്തി എന്നാണ് 10 വർഷത്തിലേറെ അനുഭവ സമ്പത്തുള്ള അവർ പറഞ്ഞത്.
സർജിക്കൽ ഐ സി യുവിൽ രണ്ടു രോഗികൾക്ക് ഒരു നഴ്‌സ് വേണ്ട സ്ഥാനത്തു നാലു രോഗികൾക്കു ഒരു നഴ്‌സ് എന്ന സ്ഥിതിയാണ്. “ദൈവത്തിന്റെ കരുണ കൊണ്ട് ഒരാൾ കൂടി ജോലി ചെയ്യാൻ തയാറായി.”
രക്തം വാർന്നു മരിക്കുന്ന സ്ഥിതിയിൽ എത്തിയ ഒരു രോഗിയെ ഓപ്പറേഷൻ തിയറ്ററിലേക്കു എത്തിച്ചപ്പോഴേക്കു മൂന്ന് ലിറ്റർ രക്തമെങ്കിലും പോയിക്കാണും. “ഞാൻ പണിമുടക്കില്ലാത്ത ആശുപത്രിയിലേക്കു ഇങ്ങിനെയൊരു രോഗിയെ കൊണ്ട് പോകൂ. ഇവിടെ കാര്യങ്ങൾ സുരക്ഷിതമല്ല.
“എനിക്ക് ഐ സി യുവിൽ നല്ല പരിചയമുണ്ട്. നല്ല ആത്മവിശ്വാസവും ഉണ്ട്. പക്ഷെ ഇങ്ങിനെ ഒരവസ്ഥ ഇതു വരെ കണ്ടിട്ടില്ല.”
മൗണ്ട് സിനായി മറുപടിയൊന്നും പറയുന്നില്ല. പക്ഷെ ഞായറാഴ്ചയ്ക്കു ശേഷം നൂറു കണക്കിന് രോഗികളെ മറ്റു ആശുപത്രികളിലേക്കു മാറ്റേണ്ടി വന്നുവെന്നു അവർ സമ്മതിക്കുന്നു.
മൗണ്ട് സിനായി പ്രസിഡന്റ് ഡേവിഡ് റീച് പറഞ്ഞു: “സങ്കീർണമായ പല കേസുകളും മറ്റു ആശുപത്രികളിലേക്കു വിടുകയാണ്. മാറ്റിയാൽ പ്രശ്നം ഉണ്ടാവാത്ത രോഗികളെ മാത്രമേ മാറ്റുന്നുള്ളൂ. അടിയന്തര ശസ്ത്രക്രിയ ചെയ്യുന്നുണ്ട്.”
ആശുപത്രിക്കു പുറത്തു ആയിരത്തോളം നഴ്‌സുമാർ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചു
മുദ്രാവാക്യം വിളിച്ചു കൊണ്ടിരുന്നു. മൗണ്ട് സിനായിയുടെ അപ്പർ ഈസ്റ്റിലും ബ്രോംക്സിലെ മൂന്ന് മോണ്ടെഫിയോറി മെഡിക്കൽ സെന്ററുകളിലുമായി 7,000ലേറെ നഴ്‌സുമാർ തിങ്കളാഴ്ച പുലർച്ചെ മുതൽ സമരത്തിലാണ്. വർധിച്ച വേതനവും കൂടുതൽ നഴ്‌സുമാരുടെ സാന്നിധ്യവുമാണ് അവരുടെ പ്രധാന ആവശ്യങ്ങൾ.
മറ്റു ആശുപത്രികൾ നഴ്‌സുമാരുടെ യൂണിയനുകളുമായി കരാറുകൾ ഒപ്പിട്ടു സമരം ഒഴിവാക്കി.
ന്യു യോർക്ക് സ്റ്റേറ്റ് നഴ്‌സസ് അസോസിയേഷന്റെ ഒരു വക്താവ് പറഞ്ഞത്: “ഞങ്ങൾ മോണ്ടെഫിയോറിയുമായി രാത്രി വൈകി ചർച്ച നടത്തി. ഇന്നു വീണ്ടും വിലപേശൽ ചർച്ചയ്ക്കു എത്തി. മൗണ്ട് സിനായി പക്ഷെ വീണ്ടും വിലപേശാൻ വിളിച്ചിട്ടില്ല.”
രണ്ടു ആശുപത്രികളിലും രോഗികൾക്കു മതിയായ പരിചരണം ഉറപ്പാക്കാൻ ആവശ്യമായ നഴ്‌സുമാരെ നിയമിക്കുന്ന കാര്യത്തിലാണ് തർക്കം തീരാത്തത്.
മോണ്ടെഫിയോറി ചില പുതിയ വാഗ്‌ദാനങ്ങൾ വച്ചിട്ടുണ്ട്. അനുഭവ സമ്പത്തിനു അനുസരിച്ചുള്ള ശമ്പളമാണ് അതിലൊന്ന്.
Nurses’ strike leaves two NYC hospitals hard-pressed