വടക്കൻ മെക്സിക്കോയിൽ യുഎസ് അതിർത്തിക്കടുത്തു അഭയാർഥികളെ തടഞ്ഞു വയ്ക്കുന്ന കേന്ദ്രത്തിൽ ഉണ്ടായ അഗ്നിബാധയിൽ 40 പേരെങ്കിലും മരിച്ചു. തിരിച്ചയക്കും എന്ന ആശങ്കയിൽ അഭയാർഥികൾ ആരംഭിച്ച പ്രതിഷേധത്തിനിടയിൽ അവർ തന്നെയാണ് കിടക്കകൾ കത്തിച്ചതെന്നു മെക്സിക്കൻ പ്രസിഡന്റ് ആന്ദ്രേ മാനുവൽ ലോപസ് ഒബ്രദോർ പറഞ്ഞു.
സിയൂദാദ് ഹുവാറസിൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രെഷന്റെ കേന്ദ്രത്തിലാണ് തിങ്കളാഴ്ച രാത്രി തീപിടിത്തം ഉണ്ടായത്. മധ്യ-ദക്ഷിണ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള 68 പുരുഷന്മാരെയാണ് ഇവിടെ പാർപ്പിച്ചിരുന്നത്. അഭയാർഥികൾ യുഎസിലേക്കു കടക്കുന്ന പ്രധാന കേന്ദ്രമായ സിയൂദാദ് ഹുവാറസ് ടെക്സസിലെ എൽ പസോയുടെ സമീപമാണ്.
തിരിച്ചയക്കുമെന്നു റിപോർട്ടുകൾ ഉണ്ടായതിനാൽ അഭയാർഥികൾ കെട്ടിടത്തിനു മുന്നിൽ കിടക്കകൾ കൂട്ടിയിട്ടു തീ കത്തിക്കുകയായിരുന്നുവെന്നു ഒബ്രദോർ പറഞ്ഞു. “അവർ പ്രതിഷേധത്തിൽ ആയിരുന്നു.
“ഇത്ര വലിയ പ്രശനം ഉണ്ടാവുമെന്ന് അവർ കരുതിക്കാണില്ല.”
മരിച്ചവർക്കു പുറമെ 29 പേർക്കു ഗുരുതരമായ പരുക്കുകൾ ഉണ്ട്.
ഗോട്ടിമാല, ഹോണ്ടുറാസ്, എൽ സാൽവദോർ, വെനസ്വേല, കൊളംബിയ, ഇക്വഡോർ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് അഭയാർഥികൾ. ഏറ്റവും കൂടുതൽ പേർ ഗോട്ടിമാലക്കാരാണ്.
ഹുവാറസിൽ അഭയാർഥികൾക്കെതിരെ ജനരോഷം ഉയർന്നിട്ടുണ്ടെന്നു അധികൃതർ പറഞ്ഞു. അഭയാർഥി കേന്ദ്രങ്ങൾ നിറഞ്ഞു കവിയുകയാണ്.
തീ പിടിച്ചപ്പോൾ അകത്തുണ്ടായിരുന്ന സുരക്ഷാ ഭടന്മാർ എല്ലാവരും എങ്ങിനെ രക്ഷപെട്ടുവെന്നു ചില അഭയാർഥികൾ ചോദിച്ചതായി പ്രാദേശിക മാധ്യമങ്ങൾ പറയുന്നു. ചിലരുടെ കുട്ടികളെ പിടിച്ചു കൊണ്ട് പോയി എന്നു പരാതിയുണ്ട്.
Blaze at Mexican migrant detention center kills at least 40