ആരോഗ്യ രക്ഷാ പ്രവർത്തകരുടെ കുറവ് രാജ്യത്തു പ്രശ്‌നമായി വളരുന്നുവെന്നു ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ചു യുഎസിൽ 17,000ത്തിലധികം പ്രൈമറി കെയർ ഡോക്ടർമാരും 12,000 ഡെന്റിസ്റ്റുമാരും 8,200 മാനസികാരോഗ്യ വിദഗ്‌ധരും ഇപ്പോൾ ആവശ്യമുണ്ടെന്നു സി എൻ എൻ റിപ്പോർട്ട് ചെയ്യുന്നു. സംസ്ഥാനങ്ങളിൽ നിന്നു കിട്ടുന്ന വിവരങ്ങൾ വച്ച് തയ്യാറാക്കിയതാണ് ഈ കണക്കുകൾ.
സെനറ്റർ ബെർണി സാൻഡേഴ്‌സ് (വെർമെണ്ട്) പറയുന്നു: “നമുക്ക് ആവശ്യമായ ആരോഗ്യ പ്രവർത്തകരെക്കാൾ വളരെ കുറവാണ് ഇപ്പോൾ ഉള്ളവർ. ആവശ്യത്തിനു ഡോക്ടർമാർ ഇല്ല, നഴ്‌സുമാർ ഇല്ല, മാനസികാരോഗ്യ വിദഗ്ദരില്ല. ഫാർമസിസ്റ്റുകൾ ഇല്ല.”
2034 ആവുമ്പോഴേക്ക് 124,000 ഡോക്ടർമാരുടെ കുറവ് യുഎസിൽ പ്രതീക്ഷിക്കുന്നുവെന്നു അസോസിയേഷൻ ഓഫ് അമേരിക്കൻ മെഡിക്കൽ കോളേജസ് പറയുന്നു. “അതായത് മറ്റൊരു മഹാമാരി വന്നാൽ നേരിടാനുള്ള കരുത്തു രാജ്യത്തിനില്ല,” സാൻഡേഴ്‌സ് പറയുന്നു.
ദന്ത ചികിത്സ യുഎസിൽ വലിയൊരു പ്രശ്നമാണെന്നു സാൻഡേഴ്‌സ് പറഞ്ഞു. കൂടുതൽ ഡോക്ടർമാരും നഴ്‌സുമാരും വേണം. അതിനു നിയമം നിർമിക്കുമ്പോൾ ഡെന്റിസ്റ്റുമാർക്കും മുൻതൂക്കം നൽകും.
കൂടുതൽ വൈജാത്യമുള്ള പ്രവർത്തകരെ പരിശീലിപ്പിച്ചെടുക്കാൻ പണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. യുഎസ് ഡോക്ടർമാരിൽ 5.7% മാത്രമാണ് കറുത്ത വർഗക്കാർ. അവരുടെ മെഡിക്കൽ സ്കൂളുകളിൽ നിന്നുള്ള മേധാവികൾ വെള്ളിയാഴ്ച സാൻഡേഴ്സിനെ കണ്ടിരുന്നു.
വെള്ളക്കാർ അല്ലാത്തവരുടെ ഇടയിൽ ആരോഗ്യ പ്രവർത്തകർക്കു ക്ഷാമമുണ്ട്. യുഎസ് ജനസംഖ്യയുടെ 13% വരുന്ന കറുത്ത വർഗക്കാർക്കിടയിൽ 5.7% മാത്രമേയുള്ളൂ ഡോക്ടർമാരെന്നു സാൻഡേഴ്‌സ് ചൂണ്ടിക്കാട്ടി. സെനറ്റിന്റെ ആരോഗ്യ-വിദ്യാഭ്യാസ-തൊഴിൽ-പെൻഷൻ കമ്മിറ്റി അംഗമായ അദ്ദേഹം ഇക്കാര്യം അവിടെ ഉന്നയിക്കുമെന്നു പറഞ്ഞു. കറുത്ത വർഗക്കാരിൽ നിന്നു കൂടുതൽ ഡോക്ടർമാരും നഴ്‌സുമാരും മാനസികാരോഗ്യ വിദഗ്ധരുമൊക്കെ ഉണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു.
കറുത്തവരെപ്പോലെ തവിട്ടു നിറക്കാരും ആരോഗ്യരക്ഷാ പ്രവർത്തകരുടെ കുറവു മൂലമുള്ള പ്രശ്നങ്ങൾ നേരിടുന്നുണ്ട്. പ്രസവത്തിൽ ഉണ്ടാവുന്ന മരണം, ചില വിട്ടു മാറാത്ത രോഗങ്ങൾ, അണുബാധ ഇവയൊക്കെ ഈ വിഭാഗങ്ങളിൽ കൂടുതലാണ്. അതു മൂലം രാജ്യത്തിനും ബില്യൺ കണക്കിനു ഡോളർ നഷ്ടമാവുന്നു.
കോവിഡ് കാലത്തു തന്നെ കറുത്ത വർഗക്കാരിൽ മരണ നിരക്ക് 10% കൂടുതൽ ആയിരുന്നു. ലാറ്റിനോകൾക്ക് 21 ശതമാനവും.
വംശീയ വിദ്വേഷം ഭയന്നു കറുത്ത വർഗക്കാർ വെള്ളക്കാരായ ആരോഗ്യ പ്രവർത്തകരെ സമീപിക്കാത്ത വിഷയമുണ്ടെന്നു ചിലർ ചൂണ്ടിക്കാട്ടുന്നു. അപ്പോൾ കൂടുതൽ ആളുകളെ നിയമിക്കുമ്പോൾ ഇക്കാര്യം പരിഗണിക്കണം.
Shortage of healthcare staff sparks major worry