യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്നു നടത്തിയാൽ പ്രസിഡന്റ് ജോ ബൈഡൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ 2020നേക്കാൾ ഉയർന്ന ഭൂരിപക്ഷത്തിൽ തോൽപിക്കുമെന്നു ഏറ്റവും പുതിയ പോളിംഗിൽ കാണുന്നു. ഡബ്ലിയു പി എ ഇന്റലിജൻസ് നടത്തിയ സർവേയുടെ വിവരങ്ങൾ ‘ന്യൂ യോർക്ക് പോസ്റ്റ്’ ആണ് പുറത്തു വിട്ടത്.
1,571 വോട്ടർമാർ പങ്കെടുത്ത സർവേയിൽ ബൈഡൻ 47% വോട്ട് നേടിയപ്പോൾ ട്രംപിനു കിട്ടിയത് 40% മാത്രം: 7% ലീഡ്. 2020ൽ ട്രംപിനെക്കാൾ 4.5% അധികം ജനകീയ വോട്ടാണ് ബൈഡൻ നേടിയത്.
പ്രസിഡന്റ് എന്ന നിലയ്ക്കു ബൈഡനു ജനപ്രീതി കുറവാണെങ്കിലും അദ്ദേഹം ട്രംപിനെതിരെ കൂടുതൽ വോട്ട് നേടും എന്നു പോളിംഗ് നയിച്ച ഡബ്ലിയു പി എ പ്രിൻസിപ്പൽ അമാൻഡ ലോവിനോ ചൂണ്ടിക്കാട്ടി. രണ്ടര ശതമാനം വരെ പിഴവ് സംഭവിക്കാവുന്ന പോളിംഗ് മെയ് 10 മുതൽ 13 വരെയാണ് നടത്തിയത്.
സ്വതന്ത്ര വോട്ടർമാർക്കിടയിൽ ബൈഡനു മതിപ്പേറി എന്നും സർവ്വേ തെളിയിക്കുന്നു. 2020ൽ 9% പിന്തുണയാണ് ഈ വിഭാഗത്തിൽ നിന്നു ലഭിച്ചത്. ഇപ്പോൾ അത് 14% ആയി ഉയർന്നുവെന്നു പ്യു റിസർച്ച് സെന്റർ പോളിംഗിൽ കാണുന്നു.
എന്നാൽ ബൈഡനു വീഴ്ച സംഭവിക്കാവുന്ന സൂചനകളും ഉണ്ട്. അദ്ദേഹത്തിന്റെ തൊഴിൽ മികവിന് 46% അംഗീകാരമേയുള്ളൂ. 54% അംഗീകരിക്കാൻ മടിക്കുമ്പോൾ 42% ശക്തമായി അദ്ദേഹത്തെ നിരാകരിക്കുന്നു.
മാത്രമല്ല, രാജ്യം തെറ്റായ ദിശയിലാണു പോകുന്നതെന്നു 78% പേർ കരുതുന്നുണ്ട്. മറിച്ചു കരുതുന്നവർ വെറും 22% മാത്രം. അതേ സമയം ട്രംപിനെ കുറിച്ച് മതിപ്പില്ലെന്നു പറയുന്ന 71% ഉണ്ട്. മതിപ്പുള്ളവർ 21% മാത്രം.
ട്രംപിനെ തള്ളിക്കളയുന്ന രജിസ്റ്റർ ചെയ്‌ത വോട്ടർമാർ 62% ഉണ്ട്.
ലോവിനോ പറയുന്നത് 2020 നേക്കാൾ ഉയർന്ന ഭൂരിപക്ഷത്തിനു ബൈഡൻ ഇക്കുറി ട്രംപിനെ തോൽപിക്കും എന്നാണ്. സ്വതന്ത്ര വോട്ടർമാർക്കിടയിൽ അദ്ദേഹത്തിന്റെ മതിപ്പു കുത്തനെ ഇടിഞ്ഞിട്ടുണ്ട്. നവംബർ ഇടക്കാല തിരഞ്ഞെടുപ്പിൽ അരിസോണ, പെൻസിൽവേനിയ, ജോർജിയ തുടങ്ങിയ സംസ്ഥാനങ്ങളിൽ അദ്ദേഹത്തിന്റെ സ്ഥാനാർഥികൾ മൂക്കു കുത്തി വീണത് അതു കൊണ്ടാണ്. പുതിയ വോട്ടർമാരെ ആകർഷിക്കാൻ ട്രംപിനു കഴിയുന്നില്ല.
Biden seen beating Trump with a wider margin in latest poll