ചെന്നൈ: മുണ്ടുതുറൈ കടുവാ സങ്കേതത്തില്‍ കഴിയുന്ന അരിക്കൊമ്ബന്‍റെ പുതിയ ചിത്രം പുറത്തുവിട്ട് തമിഴ്നാട് വനംവകുപ്പ്.
കോതയാര്‍ നദിയുടെ പരിസരമേഖലയിലാണ് ആന ഇപ്പോഴുള്ളത്. ആന ആരോഗ്യവാനാണെന്നും തീറ്റതേടുന്നുണ്ടെന്നും വനംവകുപ്പ് പറയുന്നു. എന്നാല്‍, അരിക്കൊമ്ബൻ ക്ഷീണിതനാണെന്നാണ് മൃഗസ്നേഹികള്‍ ചൂണ്ടിക്കാട്ടുന്നത്.
അരിക്കൊമ്ബനെ പിന്തുണച്ചുകൊണ്ടുള്ള സമൂഹമാധ്യമ ഗ്രൂപ്പുകളില്‍ സജീവ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ആന ക്ഷീണിതനാണെന്നും ചെങ്കുത്തായ മലനിരകളുള്ള മേഖലയില്‍ തുറന്നുവിട്ട് പീഡിപ്പിക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു. അരിക്കൊമ്ബന് വേണ്ടി സുപ്രീംകോടതിയെ സമീപിക്കാനുള്ള ആഹ്വാനവുമുയരുന്നുണ്ട്.
നേരത്തെ, അരിക്കൊമ്ബനെ കേരളത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി മദ്രാസ് ഹൈകോടതിയുടെ ഫോറസ്റ്റ് ബെഞ്ച് തള്ളിയിരുന്നു. അരിക്കൊമ്ബനെ കേരളത്തിലെ മതികെട്ടാൻ ദേശീയോദ്യാനത്തില്‍ എത്തിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഹരജി.
ഹരജിയില്‍ ഹൈകോടതി വനംവകുപ്പിന്‍റെ നിലപാട് തേടിയിരുന്നു. എന്നാല്‍, ആന ആരോഗ്യവാനാണെന്നും മതിയായ തീറ്റയും വെള്ളവും ലഭിക്കുന്നുണ്ടെന്നും നിലവിലെ സ്ഥലത്തുനിന്ന് മാറ്റേണ്ട ആവശ്യമില്ലെന്നും വനംവകുപ്പ് കോടതിയെ അറിയിക്കുകയായിരുന്നു. ആനയെ തുടര്‍ച്ചയായി നിരീക്ഷിക്കുന്നുണ്ടെന്നും വനംവകുപ്പ് വ്യക്തമാക്കി. തുടര്‍ന്നാണ് ഹരജി തള്ളിയത്.