ചണ്ഡീഗഡ്: പരിസ്ഥിതി മൂല്യങ്ങള്‍ക്ക് വില നല്‍കി 75 വയസിന് മേല്‍ പ്രായമുള്ള മരങ്ങള്‍ സംരക്ഷിക്കാനൊരുങ്ങി ഹരിയാന സര്‍ക്കാര്‍.
ഹരിയാന വനംവകുപ്പ്-പരിസ്ഥിതി മന്ത്രി കാൻവര്‍ പാലാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. പ്രായമുള്ള മരങ്ങളുടെ സംരക്ഷണത്തിന് അഞ്ച് വര്‍ഷക്കാലയളവിലേക്ക് ‘ഹരിയാന വായു ദേവ്താ പെൻഷൻ സ്‌കീം’ എന്ന പദ്ധതിയ്‌ക്കും സര്‍ക്കാര്‍ രൂപം നല്‍കിയതായി അറിയിച്ചു.
പദ്ധതിയനുസരിച്ച് മരങ്ങളുടെ ഉടമസ്ഥന് 2,500 രൂപ പ്രതിവര്‍ഷ പെൻഷൻ തുക ലഭിക്കും. ബാങ്ക് അക്കൗണ്ടിലേയ്‌ക്ക് നേരിട്ടായിരിക്കും പെൻഷൻ തുക നിക്ഷേപിക്കുന്നത്. എല്ലാ വര്‍ഷവും പെൻഷൻ തുകയില്‍ വര്‍ദ്ധനവും ഉണ്ടായിരിക്കും. 75 വര്‍ഷത്തിലധികം പ്രായമുള്ള മരങ്ങള്‍ക്കാണ് പെൻഷൻ ലഭിക്കുക. ഏതെങ്കിലും രോഗം ബാധിച്ചതോ പൊള്ളയായതോ ആയ മരങ്ങള്‍ക്ക് പെൻഷൻ ലഭിക്കില്ല.
കൂടാതെ വനമേഖലയിലുള്ള മരങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അഞ്ച് വര്‍ഷത്തിന് ശേഷം അവലോകന യോഗം നടത്തുന്നത് വരെ 4,000 മരങ്ങള്‍ മാത്രമാകും പദ്ധതിയുടെ കീഴില്‍ ഉള്‍പ്പെടുത്തുക. ഇതിന് ശേഷം നടക്കുന്ന റിവ്യൂ മിറ്റിംഗുകള്‍ക്ക് അനുസൃതമായി ആയിരിക്കും ബാക്കിയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക. രാജ്യം മുഴുവൻ ഇത്തരത്തില്‍ സംരക്ഷണ പ്രവര്‍ത്തനങ്ങളും മരം നട്ടുവളര്‍ത്തലും കാര്യമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.