വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്റ്റേറ്റ് വിസിറ്റിന്റെ രണ്ടാം ദിനത്തില്‍ ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള പദ്ധതികളുടെ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്.
പ്രതിരോധമേഖലകളിലെ സഹകരണം മുതല്‍ ബഹിരാകാശ പര്യവേഷണങ്ങള്‍, വിസ മാനദണ്ഡങ്ങളിലെ ലഘൂകരണം തുടങ്ങിയ മേഖലകളിലാണ് വൻ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിൻറെ ഭാഗമായി പുതിയ കോണ്‍സുലേറ്റുകള്‍ തുറക്കാനും എച്ച്1ബി വിസ മാനദണ്ഡങ്ങളില്‍ മാറ്റംവരുത്താനും ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ ഉണ്ടാകുമെന്നും അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ അഞ്ച് യു.എസ്. കോണ്‍സുലേറ്റുകളാണ് ഇന്ത്യയ്ക്കുള്ളത്. പുതുതായി ഒരെണ്ണം കൂടി അടുത്തുതന്നെ തുറക്കും. ഇന്ത്യയില്‍ ബെംഗളൂരുവിലും അഹമ്മദാബാദിലും പുതിയ യു.എസ്. കോണ്‍സുലേറ്റ് ആരംഭിച്ചേക്കും.
വിസാ മാനദണ്ഡങ്ങള്‍ പുതുക്കുന്നത് അമേരിക്കയിലെ ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായിരിക്കും. എച്ച്1ബി വിസയില്‍ യുഎസില്‍ താമസിക്കുന്നവര്‍ക്ക് മറ്റു രാജ്യങ്ങളില്‍ ചെല്ലാതെ യു.എസില്‍ നിന്നുതന്നെ വിസ പുതുക്കാൻ സാധിക്കും. റോയിട്ടേഴ്സിന്റെ 2022-ലെ കണക്കുകള്‍ പ്രകാരം, എച്ച്1ബി വിസയില്‍ താമസിക്കുന്ന 4,42,000 തൊഴിലാളികളില്‍ 73 ശതമാനം പേരും ഇന്ത്യയില്‍ നിന്നുള്ളവരാണ്.
അമേരിക്കൻ ചിപ്പ് നിര്‍മ്മാതാക്കളായ മൈക്രോണ്‍ ടെക്നോളജിയെ ഇന്ത്യയിലേക്ക് പ്രധാനമന്ത്രി സ്വാഗതം ചെയ്യും. ഇത് മറ്റൊരു നാഴികക്കല്ലായി മാറും. ഓട്ടോ മൊബൈല്‍, ഇലക്‌ട്രോണിക്സ് മേഖലയില്‍ ഇത് വലിയൊരു കുതിപ്പിന് കാരണമാകുമെന്നാണ് കരുതുന്നത്.
ബഹിരാകാശ പര്യവേശത്തിന്റെ ഭാഗമായുള്ള ആര്‍ട്ടെമിസ് ഉടമ്ബടിയിലും ഇന്ത്യ ഭാഗമാകും. 2025-ല്‍ മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കാനുള്ള അമേരിക്കയുടെ പദ്ധതിയാണ് ഇത്. ചൊവ്വയിലേക്കും മറ്റും ബഹിരാകാശ പര്യവേഷണം വ്യാപിപ്പിക്കുക എന്ന ഉദ്ദേശവും പദ്ധതിക്കുണ്ട്.