തിരുവനന്തപുരം: മണാലിയില്‍ കുടുങ്ങിയ എറണാകുളം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വനിതാ ഹൗസ് സര്‍ജന്‍മാരുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആശയ വിനിമയം നടത്തി.
ഹിമാചല്‍ പ്രദേശ് ഡിജിപിയുമായും മന്ത്രി ആശയവിനിമയം നടത്തി. എറണാകുളം മെഡിക്കല്‍ കോളേജില്‍ നിന്നും ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയ 27 പേരും തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയ 18 പേരുമാണ് ടൂറിന് പോയത്. ഇവരില്‍ 18 പേര്‍ മണാലിയിലും ഒന്‍പതുപേര്‍ കൊക്സറിലുമാണുള്ളത്. ഇവരെല്ലാവരും സുരക്ഷിതരാണെന്നാണ് വിവരം ലഭിച്ചത്.
ഹിമാചലില്‍ യാത്രപോയ 47മലയാളികളാണ് വെള്ളപ്പൊക്കത്തിലും മണ്ണടിച്ചിലും കുടുങ്ങിയത്. 45 ഹൗസ് സര്‍ജൻമാര്‍ അല്ലാതെ ട്രെക്കിംഗിന് പോയ വര്‍ക്കല സ്വദേശി യാക്കൂബും കൊല്ലം സ്വദേശി സെയ്‌ദലിയും മണാലിയില്‍ കുടുങ്ങിയിരുന്നു. എന്നാല്‍ ഇവരെ ബന്ധപ്പെടാനായിട്ടില്ല. ഇവര്‍ മണാലിയ്ക്ക് സമീപം തോഷിലാണ് കുടുങ്ങിയത്. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഹിമാചല്‍ മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖുവിനെ ഫോണില്‍ വിളിച്ചു. മലയാളികളുടെ സുരക്ഷ പരിശോധിക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുമെന്ന് ഹിമാചല്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.