അഞ്ചാലുംമൂട്: തൊപ്പി നിര്‍മിക്കുന്നവര്‍ ധാരാളമുണ്ടെങ്കിലും നിയമപാലകര്‍ക്ക് തൊപ്പി നിര്‍മിച്ച് വ്യത്യസ്തനായ കഥയാണ് അഞ്ചാലുംമൂട് താന്നിക്കമുക്ക് സ്വദേശി സലിംവാവക്ക് പങ്കുവെക്കാനുള്ളത്.
കഴിഞ്ഞ 27 വര്‍ഷമായി അധികാരത്തിന്റെ പ്രതീകമായ തൊപ്പികള്‍ പല റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് നിര്‍മിച്ച് നല്‍കുന്നതാണ് സലിംവാവയുടെ പ്രിയ ഉപജീവനമാര്‍ഗം. സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ ഐ.പി.എസുകാര്‍വരെ അദ്ദേഹത്തിന്‍റെ കരവിരുന്നില്‍ ഒരുങ്ങിയ തൊപ്പികള്‍ അണിഞ്ഞ ആയിരക്കണക്കിന് ഉദ്യോഗസ്ഥരാണുള്ളത്. തൊഴിലിനുപരി താൻ നിര്‍മിച്ച തൊപ്പി ഉദ്യോഗസ്ഥര്‍ ധരിക്കുമ്ബോള്‍ വളരെയധികം സന്തോഷമുണ്ടാകാറുെണ്ടന്നും സലിം പറയുന്നു.
18ഓളം അസംസ്കൃത വസ്തുക്കള്‍ തൊപ്പി നിര്‍മാണത്തിന് വേണ്ടി ഉപയോഗിക്കുന്നുണ്ട്. നിര്‍മാണത്തിലെ പൂര്‍ണതയാണ് തൊപ്പി നിര്‍മാണത്തിന്റെ പ്രത്യേകത. നാല് മുതല്‍ ആറ് മണിക്കൂര്‍ വരെ സമയമെടുത്താണ് ഒരു തൊപ്പി നിര്‍മിക്കുന്നത്.
അതീവ സൂക്ഷ്മതയോടെയാണ് ഓരോ തൊപ്പിയും നിര്‍മിക്കുന്നത്, അതിനാലാണ് ഇത്രയുമധികം സമയം വേണ്ടിവരുന്നത്. തൊപ്പി വേണ്ടവരുടെ അളവുകളെടുത്ത് അവര്‍ക്ക് പാകമാകുന്ന രീതിയിലും, ഇണങ്ങുന്ന രീതിയിലും തൊപ്പി നിര്‍മിക്കാൻ സൂക്ഷ്മത അത്യാവശ്യമാണന്നും സലീം പറയുന്നു.
പൊലീസിന് പുറമേ എക്സൈസ്, ഫോറസ്റ്റ് എന്നീ വിഭാഗങ്ങള്‍ക്കും ഓര്‍ഡറനുസരിച്ച് തൊപ്പി നല്‍കാറുണ്ട്. ക്യാമ്ബുകളിലേക്കാണ് കൂടുതല്‍ ഓര്‍ഡര്‍ എത്തുന്നത്. കൊല്ലത്തെ അപേക്ഷിച്ച് മറ്റ് ജില്ലകളില്‍ നിന്നാണ് കൂടുതലായും ആവശ്യക്കാൻ എത്തുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഓര്‍ഡറുകള്‍ ലഭിക്കാറുണ്ട്. കോവിഡും, അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും കാരണം തൊപ്പി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മാന്ദ്യം നേരിട്ടെങ്കിലും ഇപ്പോള്‍ മാറ്റംവരുന്നതായും അദ്ദേഹം പറഞ്ഞു.
മുമ്ബ് വീട്ടില്‍ തന്നെയായിരുന്നു നിര്‍മാണ കേന്ദ്രം. ഇപ്പോള്‍ വീടിനോട് ചേര്‍ന്ന് വാവ ടെയ്ലറിങ് ഷോപ്പ് ആരംഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്കായി യൂനിഫോം കൂടി തയ്ച്ച് നല്‍കാനുള്ള തയാറെടുപ്പിലാണ്. ഭാര്യയും മക്കളും സഹായത്തിന് കൂടെയുണ്ട്.