എരുമേലി: വിലക്കയറ്റ നിയന്ത്രണ സ്ക്വാഡ് എരുമേലി, മുക്കൂട്ടുതറ മേഖലകളിലെ കച്ചവട സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി.കഴിഞ്ഞ രണ്ടുദിവസങ്ങളിലായി നടത്തിയ റെയ്ഡില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയ സ്ഥാപനങ്ങളില്‍നിന്ന് പിഴ ഈടാക്കി.
ആദ്യദിവസം എരുമേലിയിലെ 34 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ എട്ട് പച്ചക്കറി, നാല് പലചരക്ക് രണ്ട് മത്സ്യവ്യാപാര സ്ഥാപനങ്ങളിലുമായി 14 ക്രമക്കേടുകള്‍ കണ്ടെത്തി. ഇവരില്‍നിന്ന് ആകെ 9000 രൂപ പിഴ ചുമത്തി.
രണ്ടാംദിവസം എരുമേലി, മുക്കൂട്ടുതറ മേഖലകളിലായി 41 വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 12 കടകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തി.ഗുരുതര ക്രമക്കേടുകള്‍ ബോധ്യപ്പെട്ട മൂന്ന് കടകളില്‍നിന്ന് 7000രൂപ പിഴ ഈടാക്കി. വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്നും പരിശോധനക്ക് നേതൃത്വം നല്‍കിയ കാഞ്ഞിരപ്പള്ളി താലൂക്ക് സപ്ലൈ ഓഫിസര്‍ ജയൻ ആര്‍.നായര്‍ പറഞ്ഞു.
പലചരക്ക്, പച്ചക്കറി, സൂപ്പര്‍മാര്‍ക്കറ്റ് സ്ഥാപനങ്ങളിലും മത്സ്യ-മാംസ വില്‍പനശാലകളിലും സ്ക്വാഡ് പരിശോധന നടത്തി. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കുക, പായ്ക്കറ്റ് ഉല്‍പന്നങ്ങളില്‍ കൃത്യമായ വിലയും തീയതിയും ഇല്ലാതിരിക്കുക, അളവുതൂക്ക ഉപകരണങ്ങള്‍ കൃത്യമായി പതിപ്പിക്കാതിരിക്കുക തുടങ്ങി വിവിധ ക്രമക്കേടുകളാണ് കണ്ടെത്തിയത്.
ഡെപ്യൂട്ടി തഹസില്‍ദാര്‍ വി.യു. മാത്യൂസ്, ലീഗല്‍ മെട്രോളജി ഓഫിസര്‍ അനു ഗോപിനാഥ്, ഫുഡ് സേഫ്റ്റി ഓഫിസര്‍ ജി.എസ്. സന്തോഷ് കുമാര്‍, എക്സ്റ്റൻഷൻ ഓഫിസര്‍ വി.എം. ഷാജി, ലീഗല്‍ മെട്രോളജി ഇൻസ്പെക്ടറിങ് അസി. വി.സി മനോജ്, റേഷനിങ് ഇൻസ്പെക്ടര്‍മാരായ പി.വി സജീവ്കുമാര്‍, എസ്.ആര്‍ ഷൈജു, എസ്.ഐ എം.ഡി. അഭിലാഷ്, അശോക് കൃഷ്ണൻ, സി.എസ്. വിഷ്ണു, ഷാരോണ്‍ പി.ജോണ്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.