ബാങ്കോക്ക്: ഏഷ്യൻ അത്‍ലറ്റിക്സ് ചാമ്ബ്യൻഷിപ്പിന് സമാപനമായപ്പോള്‍ ആകെ ആറ് സ്വര്‍ണവും 12 വെള്ളിയും ഒമ്ബത് വെങ്കലവുമായി ഇന്ത്യക്ക് മെഡല്‍പട്ടികയില്‍ മൂന്നാം സ്ഥാനം.
അവസാന ദിവസം എട്ട് വെള്ളിയും അഞ്ച് വെങ്കലവുമായി 13 മെഡലാണ് ഇന്ത്യ അക്കൗണ്ടില്‍ ചേര്‍ത്തത്. വനിത ഷോട്ട്പുട്ടില്‍ അബ ഖതുവ ദേശീയ റെക്കോഡ് നേടിയതാണ് ഞായറാഴ്ചത്തെ പ്രധാന സവിശേഷത. അബക്ക് വെള്ളിയാണ് ലഭിച്ചത്. വനിത 200 മീറ്ററില്‍ ജ്യോതി യാരാജിയും 5000 മീറ്ററില്‍ പരുള്‍ ചൗധരിയും രണ്ടാമതെത്തി ഇരട്ട മെഡല്‍ നേട്ടക്കാരായി. 16 സ്വര്‍ണവും 11 വെള്ളിയും 10 വെങ്കലവുമായി ജപ്പാനാണ് പട്ടികയില്‍ ഒന്നാമത്. എട്ട് വീതം സ്വര്‍ണവും വെള്ളിയും ആറ് വെങ്കലവുമുള്ള ചൈന രണ്ടാം സ്ഥാനത്തെത്തി. ആകെ മെഡല്‍ എണ്ണം നോക്കുമ്ബോള്‍ ഇന്ത്യയേക്കാള്‍ (27) പിറകിലാണ് ചൈന (22). 2019ലാണ് ഇതിന് മുമ്ബ് ചാമ്ബ്യൻഷിപ് നടന്നത്. അന്ന് അഞ്ചാം സ്ഥാനത്തായിരുന്നു ഇന്ത്യ.
ഷോട്ട്പുട്ടില്‍ 18.06 മീറ്ററെന്ന മൻപ്രീത് കൗറിന്റെ ദേശീയ റെക്കോഡിനൊപ്പമെത്തിയാണ് അബ ഖതുവ വെള്ളി നേടിയത്. ചൈനയുടെ സോങ് ജിയായുവാൻ (18.88) സ്വര്‍ണം കരസ്ഥമാക്കിയപ്പോള്‍ മൻപ്രീത് (17) വെങ്കലവുമായി ഈ ഇനത്തില്‍ ഇന്ത്യക്ക് മറ്റൊരു മെഡലും സമ്മാനിച്ചു. കഴിഞ്ഞ ദിവസം 100 മീറ്റര്‍ ഹര്‍ഡ്ല്‍സ് സ്വര്‍ണം നേടിയ ജ്യോതി യാരാജി, 200 മീറ്റര്‍ ഓട്ടം മികച്ച വ്യക്തിഗത സമയമായ 23.13 സെക്കൻഡില്‍ ഫിനിഷ് ചെയ്താണ് സിംഗപ്പൂരിന്റെ വെറോണിക്ക ശാന്തി പെരേരക്ക് (22.70) രണ്ടാമതെത്തിയത്. 3000 മീറ്റര്‍ സ്റ്റീപ്ള്‍ ചേസ് സ്വര്‍ണ ജേത്രിയായ പരുള്‍, 5000 മീറ്റര്‍ ഓട്ടം 15 മിനിറ്റ് 52.35 സെക്കൻഡില്‍ പൂര്‍ത്തിയാക്കി വെള്ളിയും നേടി. 4×400 മീ. പുരുഷ റിലേ ടീം, പുരുഷ ജാവലിൻ ത്രോയില്‍ ഡി.പി. മനുവും, 800 മീറ്ററില്‍ കെ.എം. ചന്ദ (വനിത), ഇഷാൻ കുമാര്‍ (പുരുഷന്മാര്‍), വനിത 20 കി.മീ. നടത്തത്തില്‍ പ്രിയങ്ക ഗോസ്വാമി എന്നിവരാണ് ഇന്നലത്തെ മറ്റു വെള്ളി നേട്ടക്കാര്‍.
മലയാളികളായ മുഹമ്മദ് അജ്മല്‍, അമോജ് ജേക്കബ്, മിജോ കുര്യൻ ചാക്കോ, തമിഴ്നാട്ടുകാരൻ രാജേഷ് രമേഷ് എന്നിവരാണ് 4×400 മീ. പുരുഷ റിലേ ടീമിലുണ്ടായിരുന്നത്. ഷോട്ട് പുട്ട് താരം മൻപ്രീതിന് പുറമെ 4×400 മീ. വനിത റിലേ ടീം, പുരുഷ 5000 മീറ്റര്‍ ഓട്ടത്തില്‍ ഗുല്‍വീര്‍ സിങ്, വനിതകളില്‍ അങ്കിത, പുരുഷ 20 കി.മീ. നടത്തത്തില്‍ വികാസ് സിങ് എന്നിവരും വെങ്കലം നേടി. അടുത്ത ചാമ്ബ്യൻഷിപ് 2025ല്‍ ദക്ഷിണ കൊറിയയില്‍ നടക്കും.