ദോഹ: ലയണല്‍ മെസ്സിയും സംഘവും ലോകകിരീടമുയര്‍ത്തിയ ലുസൈലിന്റെ മണ്ണില്‍ നിന്നു തന്നെ വൻകരയുടെ ചാമ്ബ്യന്മാരും ഉദിച്ചുയരും.
ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ഖത്തര്‍ വേദിയാകുന്ന ഏഷ്യൻ കപ്പ് ഫുട്ബാളിന്റെ ഉദ്ഘാടന, ഫൈനല്‍ മത്സരങ്ങള്‍ക്ക് ലുസൈല്‍ സ്റ്റേഡിയം വേദിയാകുമെന്ന് സംഘാടകര്‍ അറിയിച്ചു.
നേരത്തെ പ്രഖ്യാപിച്ച എട്ടു വേദികളില്‍ ലുസൈല്‍ സ്റ്റേഡിയമില്ലായിരുന്നു. പരിഷ്കരിച്ച പുതിയ മത്സര ഫിക്സ്ചറുകളില്‍ ലുസൈലിനെയും ഉള്‍പ്പെടുത്തിയാണ് പുതിയ വേദികള്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചത്. ലോകകപ്പ് വേദികളായ അല്‍ ബെയ്ത് സ്റ്റേഡിയം, അല്‍ ജനൂബ്, അല്‍ തുമാമ, അഹമ്മദ് ബിൻഅലി, എജുക്കേഷൻ സിറ്റി, ഖലീഫ ഇൻറര്‍നാഷനല്‍ എന്നീ സ്റ്റേഡിയങ്ങളും ഏഷ്യൻ കപ്പിന് വേദിയാകും.
ഇവക്ക് പുറമെ, അല്‍ സദ്ദിന്റെ ഹോം ഗ്രൗണ്ടായ ജാസിം ബിൻ ഹമദ്, അല്‍ ദുഹൈലിന്റെ ഹോം ഗ്രൗണ്ടായ അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയങ്ങളും ഏഷ്യൻ കപ്പ് മത്സരങ്ങള്‍ക്ക് സാക്ഷിയാകും. ആകെ, ഒമ്ബത് വേദികളിലായാണ് 24 ടീമുകളുടെ ഉശിരൻ പോരാട്ടങ്ങള്‍ നടക്കുന്നത്. നാല് ടീമുകള്‍ വീതമുള്ള ആറ് ഗ്രൂപ്പുകളായാവും ആദ്യ ഘട്ടങ്ങളിലെ മത്സരങ്ങള്‍. ആതിഥേയരായ ഖത്തറും ലെബനാനും തമ്മിലാണ് ഉദ്ഘാടന മത്സരം.