ന്യൂഡല്‍ഹി: ഇ.ഡി അറസ്റ്റ് ചെയ്യുന്ന വ്യക്തികള്‍ക്ക് അറസ്റ്റിനുള്ള കാരണം രേഖാമൂലം വ്യക്തമാക്കിക്കൊടുക്കണമെന്ന സുപ്രീംകോടതിയുടെ സമീപകാല വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ അപ്പീലിന്.
ഒക്ടോബര്‍ നാലിലെ വിധിക്കെതിരെ റിവ്യൂ ഹരജി നല്‍കാനാണ് നീക്കം.
വ്യക്തികള്‍ക്ക് അറസ്റ്റിനുള്ള കാരണം അറസ്റ്റിന്‍റെ സമയത്ത് തന്നെ രേഖാമൂലം വ്യക്തമാക്കിക്കൊടുക്കണമെന്ന് ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ എംത്രീഎമ്മിന്‍റെ ഉടമകളായ പങ്കജ് ബൻസാലിനെയും ബസന്ത് ബൻസാലിനെയും കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്തതിനെതിരായ ഹരജിയിലായിരുന്നു വിധി. ഇരുവരുടെയും അറസ്റ്റ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി എത്രയും വേഗം ഇരുവരെയും മോചിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. ഇ.ഡിയുടെ പ്രവര്‍ത്തനം സുതാര്യവും സംശുദ്ധവുമാകണമെന്നും പ്രതികാരബുദ്ധിയോടെയാവരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഈ വിധിക്കെതിരെയാണ് കേന്ദ്രം അപ്പീലിനൊരുങ്ങുന്നത്.
ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്‌തയെയും എച്ച്.ആര്‍ മേധാവി അമിത് ചക്രവര്‍ത്തിയെയും അറസ്റ്റ് ചെയ്ത കേസിലെ ഹരജി ഡല്‍ഹി ഹൈകോടതിയില്‍ പരിഗണിക്കവെ, സുപ്രീംകോടതിയുടെ ഈ വിധി അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിരുന്നു. തങ്ങളെ അറസ്റ്റ് ചെയ്ത സമയത്ത് കാരണം രേഖാമൂലം വ്യക്തമാക്കിയിരുന്നില്ലെന്നാണ് ഇരുവരും വാദിച്ചത്.
എന്നാല്‍, പുരകായസ്‌തയെയും അമിത് ചക്രവര്‍ത്തിയെയും അറസ്റ്റ് ചെയ്തത് ഒക്ടോബര്‍ മൂന്നിനാണെന്നും സുപ്രീംകോടതിയുടെ വിധിയുണ്ടായത് ഒക്ടോബര്‍ നാലിനാണെന്നും അതിനാല്‍ വിധി ബാധകമാവില്ലെന്നും ഡല്‍ഹി പൊലീസിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.