ചെന്നൈ: കാറും ബസും കൂട്ടിയിടിച്ച് ഏഴുപേര്‍ക്ക് ദാരുണാന്ത്യം. തമിഴ്നാട് തിരുവണ്ണാമലയിലാണ് അപകടമുണ്ടായത്. കൃഷ്ണഗിരി ദേശീയ പാതയില്‍ ഇന്ന് പുലര്‍ച്ചെയാണ് ദാരുണമായ സംഭവമുണ്ടായത്.
പുതുച്ചേരിയിലെ പശ നിര്‍മാണ ഫാക്ടറിയില്‍ നിന്ന് വരുന്ന തൊഴിലാളികളടങ്ങുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന ടാറ്റ സുമോ തമിഴ്നാട് റോഡ് ട്രാൻസ്പോര്‍ട്ട് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അസം സ്വദേശികളായ ആറ് തൊഴിലാളികളും തമിഴ്നാട് സ്വദേശിയായ ഒരാളുമാണ് മരിച്ചത്. അഞ്ചുപേര്‍ക്ക് സംഭവസ്ഥലത്ത് വച്ച് തന്നെ ജീവൻ നഷ്ടപ്പെടുകയായിരുന്നു. രണ്ടുപേര്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സെൻഗം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല.
തമിഴ്നാട്ടില്‍ കഴിഞ്ഞ ആഴ്ചയുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. അടൂര്‍ മണ്ണടി സ്വദേശികളായ സന്ദീപ് , അമൻ എന്നിവരാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന മൂന്ന് പേര്‍ക്കു പരുക്കേറ്റു. കൃഷ്ണഗിരി – ഹൊസൂര്‍ പാതയിലാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. ബംഗളൂരുവില്‍ വിദ്യാര്‍ത്ഥികളാണു മരിച്ച സന്ദീപും അമനും.