Thursday, May 2, 2024
HomeUSAഇസ്രായേലികള്‍ എരിതീയില്‍ എണ്ണയൊഴിക്കരുതെന്ന് ബൈഡൻ

ഇസ്രായേലികള്‍ എരിതീയില്‍ എണ്ണയൊഴിക്കരുതെന്ന് ബൈഡൻ

വാഷിങ്ടണ്‍: വെസ്റ്റ്ബാങ്കില്‍ അധിനിവേശം നടത്തി താമസിക്കുന്ന ഇസ്രായേലികള്‍ ഫലസ്തീൻ പൗരൻമാര്‍ക്ക് നേരെ നടത്തുന്ന അക്രമം ഉടൻ അവസാനിപ്പിക്കണമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ.

ഇസ്രായേല്‍ കരയുദ്ധത്തിന് തയാറെടുക്കുന്നവേളയിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ഇസ്രായേലിന്റെ പ്രതിരോധത്തിനുള്ള അവകാശം യു.എസ് അംഗീകരിക്കുന്നു. എന്നാല്‍, വെസ്റ്റ്ബാങ്കില്‍ ചില ഇസ്രായേലികള്‍ ഫലസ്തീനികളെ കൈകാര്യം ചെയ്യുന്ന രീതിയെ യു.എസ് വിമര്‍ശിച്ചു. വെസ്റ്റ് ബാങ്കില്‍ വ്യാപകമായി കൊലപാതകങ്ങളും അറസ്റ്റുകളും നടത്തുന്നത് ഇസ്രായേല്‍ ഇപ്പോഴും തുടരുകയാണ്.

തീവ്രനിലപാടുള്ള ചില ഇസ്രായേലികള്‍ ഫലസ്തീനികളെ ആക്രമിക്കുന്നത് എരിതീയില്‍ എണ്ണയൊഴിക്കുന്നതിന് സമാനമാണ്. ഫലസ്തീനികള്‍ക്ക് അവകാശപ്പെട്ട സ്ഥലത്തുവെച്ചാണ് ഇത്തരം ആക്രമണം നടത്തുന്നത്. ഇത് ഉടൻ അവസാനിപ്പിക്കണമെന്നും ബൈഡൻ ആവശ്യപ്പെട്ടു. ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബൈഡൻ.

ഇസ്രായേല്‍ യുദ്ധനിയമങ്ങള്‍ പാലിക്കണം. ഗസ്സയില്‍ സിവിലിയൻസിന് പിന്നില്‍ ഒളിച്ചിരിക്കുകയാണ് ഹമാസ് ചെയ്യുന്നതെന്നും ബൈഡൻ കുറ്റപ്പെടുത്തി. നേരത്തെ കരയുദ്ധത്തിനായി തയാറെടുത്തുവെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അറിയിച്ചിരുന്നു. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്ബോഴാണ് നെതന്യാഹുവിന്റെ പരാമര്‍ശം. കരയുദ്ധത്തിന്റെ പ്രധാന ലക്ഷ്യം ഹമാസിന്റെ സൈന്യത്തേയും മറ്റ് സംവിധാനങ്ങളേയും പൂര്‍ണമായും തകര്‍ക്കുകയാണെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.

യുദ്ധകാല മന്ത്രിസഭ മുഴുവൻ സമയവും പ്രവര്‍ത്തിക്കും. വിജയം വരെ പോരാട്ടം തുടരും. സൈനികരുടെ സുരക്ഷയെ മുൻനിര്‍ത്തി കരയുദ്ധത്തിന്റെ വിവരങ്ങള്‍ പുറത്ത് വിടുന്നില്ല. എപ്പോള്‍ കരയുദ്ധം നടത്തണമെന്നതില്‍ യുദ്ധകാല മന്ത്രിസഭ തീരുമാനമെടുക്കുമെന്നും നെതന്യാഹു പറഞ്ഞു.

അതേസമയം, യു.എസ് അഭ്യര്‍ഥന പ്രകാരം ഗസ്സക്കു മേലുള്ള കരയാക്രമണം വൈകിപ്പിക്കാൻ ഇസ്രായേല്‍ സമ്മതിച്ചതായി യു.എസ് മാധ്യമമായ വാള്‍ സ്ട്രീറ്റ് ജേണല്‍ ബുധനാഴ്ച രാത്രി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പശ്ചിമേഷ്യയിലെ തങ്ങളുടെ സേനാവിന്യാസത്തിന് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതുവരെ കരയധിനിവേശം വൈകിപ്പിക്കാനാണ് യു.എസ് അഭ്യര്‍ഥിച്ചത്. സിറിയയുമായും ഇറാനുമായും സംഘര്‍ഷം മുന്നില്‍ കണ്ടാണ് ഈ മുൻകരുതലെന്നും റിപ്പോര്‍ട്ടുണ്ട്.

ഇതിനിടെ, ഇസ്രായേല്‍ വീണ്ടും സിറിയയില്‍ വ്യോമാക്രമണം നടത്തി. അലപ്പോ വിമാനത്താവള റണ്‍വേ വീണ്ടും തകര്‍ന്നതായും എട്ടു സൈനികര്‍ കൊല്ലപ്പെട്ടതായും സിറിയൻ ഗതാഗത മന്ത്രാലയ വക്താവ് സുലൈമാൻ ഖലീല്‍ അറിയിച്ചു. ഒരാഴ്ചക്കിടെ രണ്ടാംതവണയാണ് ഇസ്രായേല്‍ സിറിയയെ ലക്ഷ്യമിടുന്നത്. ഇസ്രായേല്‍ വിനോദസഞ്ചാരകേന്ദ്രമായ ഈലാത്തിലേക്ക് ഹമാസ് റോക്കറ്റാക്രമണം നടത്തി. 344 കുട്ടികള്‍ ഉള്‍പ്പെടെ ഗസ്സയില്‍ ബുധനാഴ്ച 756 പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ കൊല്ലപ്പെട്ടവര്‍ 6546 ആയി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular