Monday, May 6, 2024
HomeKeralaഅഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസില്‍ അസ്ഫാക് ആലം കുറ്റക്കാരന്‍

അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസില്‍ അസ്ഫാക് ആലം കുറ്റക്കാരന്‍

കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന കേസില്‍ പ്രതി അസ്ഫാക് ആലം കുറ്റക്കാരനാണെന്നു കോടതി.

ശിക്ഷ ഒമ്ബതിനു പ്രഖ്യാപിക്കും.

സമാനതകളില്ലാത്ത ക്രൂരതയെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞതായി കോടതി പറഞ്ഞു. പ്രതിക്ക് ഒരു മാനസിക പ്രശ്‌നവും ഇല്ലെന്നു പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. നൂറു ദിവസം ജയിലില്‍ കഴിഞ്ഞിട്ടും പ്രതിക്ക് ഒരു മാനസിക പരിവര്‍ത്തനവും ഉണ്ടായിട്ടില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

26 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് എറണാകുളം പോക്സോ കോടതി അതിവേഗം വിധി പ്രസ്താവിക്കുന്നത്. സംഭവം നടന്നു നൂറാം ദിവസമാണു കോടതി വിധിയുണ്ടാവുന്നത്. പ്രതിക്കു മാനസിക പ്രശ്‌നങ്ങളുണ്ടെന്നു പ്രതിഭാഗം വാദിച്ചിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. വിധി കേള്‍ക്കാന്‍ കുട്ടിയുടെ മാതാപിതാക്കള്‍ കോടതിയിലേക്കു വന്നിരുന്നില്ല.

പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക് ആലത്തിനെതിരെ കൊലപാതകവും ബലാത്സംഗവുമടക്കം 16 കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ജൂലൈ 28 നായിരുന്നു കേരളത്തെ നടുക്കിയ ആ സംഭവം ഉണ്ടായത്. ആലുവയില്‍ അതിഥി തൊഴിലാളികളുടെ മകളായ പിഞ്ചുബാലികയെ കൂട്ടിക്കൊണ്ടുപോയ പ്രതി ആലുവ മാര്‍ക്കറ്റിനു പിന്നിലെ ആളൊഴിഞ്ഞ ഭാഗത്തുകൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു കൊല്ലുകയായിരുന്നു.

കേസ് അന്വേഷിച്ച പ്രത്യേകസംഘം ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച്‌ 30 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചാണു വിധി പറയുന്നത്.പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ക്ക് പുറമെ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി 16 കുറ്റങ്ങളാണ് അസ്ഫാക്കിനെതിരെ ചുമത്തിയത്. മൂന്നെണ്ണത്തിന് പരമാവധി വധ ശിക്ഷവരെ ലഭിക്കാം.

വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ജ്യൂസ് വാങ്ങിക്കൊടുത്ത് പ്രലോഭിപ്പിച്ച്‌ ആലുവ മാര്‍ക്കറ്റിലെ മാലിന്യകൂമ്ബാരത്തിനു പിന്നിലെത്തിച്ച്‌ മദ്യം കുടിപ്പിച്ചായിരുന്നു കുട്ടിയെ ബലാത്സംഗം ചെയ്തത്. തെളിവ് നശിപ്പിക്കാന്‍ കുട്ടി ധരിച്ചിരുന്ന ബനിയന്‍ തന്നെ എടുത്ത് കഴുത്ത് ഞെരിച്ച്‌ കൊന്നു. മുഖം കല്ലുകൊണ്ട് ഇടിച്ച്‌ വികൃതമാക്കി. കുഞ്ഞിനെ ചാക്കില്‍ കെട്ടി കരിയില കള്‍ക്കുള്ളില്‍ മൂടി. പ്രതി അന്നു തന്നെ പിടിയിലായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular